താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതിയ അനന്തു ആരെന്ന ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ

കൊല്ലം കല്ലുവാതുക്കലില്‍ പിഞ്ചു കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതി ചാറ്റ് ചെയ്ത അനന്തു ആരെന്നറിഞ്ഞതിന്റെ ഞെട്ടലിലാണിപ്പോള്‍. തന്റെ സൂഹൃത്തുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ഇത്രയും നാള്‍ തന്നെ കാമുകനെന്ന് വ്യാജേന കബളിപ്പിച്ചതെന്ന് രേഷ്മയ്ക്ക് ആദ്യം വിശ്വസിച്ചില്ല. പിന്നീട് പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്.

ഫെയ്സ്ബുക്കിലെ അനന്തു എന്ന ഐഡിക്കു പിന്നില്‍ ആര്യയും ഗ്രീഷ്മയുമാണെന്ന പൊലീസ് കണ്ടെത്തലിനെ രേഷ്മ ആദ്യം തള്ളി. അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് രേഷ്മ തറപ്പിച്ചു പറഞ്ഞു. പൊലീസ് തെളിവ് നിരത്തിയപ്പോള്‍ ഇരുവരും മരിച്ചതു പോലും അറിയാത്ത രേഷ്മ നിശബ്ദയായി.

ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് താന്‍ ഗ്രീഷ്മയുടെ ബന്ധുക്കളെ അറിയിച്ചതിന്റെ വിരോധം മൂലമായിരിക്കാം ആര്യയുമായി ചേര്‍ന്ന് ഗ്രീഷ്മ അനന്തുവെന്ന വ്യാജേന തന്നെ കബളിപ്പിച്ചതെന്ന് രേഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു. മരണ വിവരം പൊലീസ് പരോക്ഷമായി രേഷ്മയെ അറിയിച്ചു. രേഷ്മയുടെ ഫെയ്സ്ബുക് ഇന്റര്‍നെറ്റ് പ്രൊട്ടൊകോള്‍ ഡീറ്റയില്‍ഡ് റിപ്പോര്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസ്.

കൊവിഡ് ബാധിതയായി കഴിയുന്ന രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യവെയാണ് അനന്തുവിനെപ്പറ്റിയുള്ള വിവരം രേഷ്മയോട് അന്വേഷണ സംഘം വെളിപ്പെടുത്തിയത്.

രേഷ്മയ്ക്ക് കൊവിഡായിരുന്നതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ നിയമ തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ ജയിലില്‍വെച്ച് 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കാളജിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സതികുമാറിന്റെ ചോദ്യം ചെയ്യല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News