‘ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ വിഷലിപ്ത പ്രചരണം ആശയപരമായി പാര്‍ട്ടിയെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍’: എ വിജയരാഘവന്‍

പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സി പി ഐ എം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വ്യക്തമാക്കി. ”ജനങ്ങള്‍ക്കിടയില്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങളില്ലാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ കരുത്ത്. ഇവരുടെ ആത്മാര്‍ഥതയും ലളിതജീവിതവും സഹായമനസ്സുമാണ് കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുന്നത്. നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ, അതെത്ര കുറച്ചുപേരാണെങ്കില്‍ പോലും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് സി പി ഐ എം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടി നിരന്തരം പോരാടുന്നത്….”ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം താഴെ:

സി പി ഐ എമ്മിനെ പഴിക്കുന്നതിനു പിന്നില്‍
എ വിജയരാഘവന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ സി പി ഐ എമ്മിന്റെ പ്രചാരകരായി ചമയുന്ന ചില ചെറുപ്പക്കാര്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുള്ള സംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങള്‍ സി പി ഐ എമ്മിനെതിരെ വിഷലിപ്തമായ പ്രചാരണം ആരംഭിച്ചിരിക്കയാണ്. ആടിനെ പട്ടിയായും പട്ടിയെ പേപ്പട്ടിയായും ചിത്രീകരിക്കാന്‍ വൈദഗ്ധ്യമുള്ള മാധ്യമങ്ങള്‍ ഈ പ്രചാരണം ഏറ്റെടുത്തത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. സി പി ഐ എമ്മിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുക, എല്ലാ പാര്‍ട്ടികളും ഒരുപോലെയാണെന്ന് സ്ഥാപിക്കുക. ആശയപരമായി പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ കഴിയാതെ വരുമ്പോഴാണ് മാധ്യമങ്ങളും ഇടതുപക്ഷവിരുദ്ധ ശക്തികളും ഇത്തരം പ്രചാരണത്തിന് മുതിരുന്നത്.

ക്വട്ടേഷന്‍ സംഘങ്ങളെ അഥവാ പണത്തിനുവേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരെ സി പി ഐ എം ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് കള്ളപ്രചാരണം. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില സംഘങ്ങള്‍ രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍നിന്നാണ് തുടക്കം. ഈ കേസില്‍ പ്രതിസ്ഥാനത്തുവന്ന ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരാണ് എന്നതിന്റെ മാത്രം പേരിലാണ് ആരോപണങ്ങള്‍. ഇതു സംബന്ധിച്ച വസ്തുതകളും നിലപാടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയതാണ്. ഇതില്‍ ഉള്‍പ്പെട്ടവരാരും പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാര്‍ട്ടി അംഗത്തെ പുറത്താക്കി. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പാര്‍ട്ടി നിലകൊള്ളുക.

പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സി പി ഐ എം. ജനങ്ങള്‍ക്കിടയില്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങളില്ലാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ കരുത്ത്. ഇവരുടെ ആത്മാര്‍ഥതയും ലളിതജീവിതവും സഹായമനസ്സുമാണ് കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുന്നത്. നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ, അതെത്ര കുറച്ചുപേരാണെങ്കില്‍ പോലും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ പാര്‍ടിയാണ് സി പി ഐ എം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടി നിരന്തരം പോരാടുന്നത്.

പാര്‍ട്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന അപവാദ പ്രചാരണം യാദൃച്ഛികമല്ല. ഇതിനൊരു പശ്ചാത്തലമുണ്ട്. എല്ലാ നുണപ്രചാരണങ്ങളെയും വര്‍ഗീയശക്തികളുമായുള്ള യു ഡി എഫിന്റെ കൂട്ടുകെട്ടിനെയും തകര്‍ത്താണ് എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിനോ ബി ജെ പിക്കോ അവരെ സഹായിക്കുന്ന മാധ്യമങ്ങള്‍ക്കോ ഇടതുപക്ഷവിജയം സഹിക്കാനാകുന്നില്ല. മറ്റൊന്ന്, നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്റെ പേരില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പൊളിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രബാഗേജ് വഴിയുള്ള കള്ളക്കടത്ത് പിടിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. 30 കിലോ സ്വര്‍ണം കൊണ്ടുവന്നെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഒരു പൊടി സ്വര്‍ണം കണ്ടെത്തിയിട്ടില്ല. പ്രധാനപ്രതികള്‍ ഇപ്പോഴും വിദേശത്ത് കഴിയുന്നു.

ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ക്ക് കൊടകര കുഴല്‍പ്പണക്കേസുമായുള്ള ബന്ധം പുറത്തുവന്നതാണ് മറ്റൊരുകാര്യം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പി നേതാക്കള്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ്തെന്നും വ്യക്തമായി. ഈ നാണക്കേടില്‍നിന്ന് ബി ജെ പിയെ കരകയറ്റുകയെന്ന ലക്ഷ്യവും സി പി ഐ എമ്മിനെതിരെ ഇപ്പോള്‍ നടത്തുന്ന പ്രചാരണത്തിനു പിന്നിലുണ്ട്.

കേന്ദ്രഏജന്‍സികളുടെ ചുമതലയിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയാണ് കസ്റ്റംസ്. കള്ളക്കടത്ത് നിര്‍ബാധം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ഏജന്‍സികള്‍ക്കാണ്.

സംസ്ഥാനത്തെ നാലു വിമാനത്താവളം വഴിയും കള്ളക്കടത്തായി സ്വര്‍ണം ഒഴുകുന്നുണ്ട്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്നതില്‍ അധികവും ബി ജെ പി, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ്. കസ്റ്റംസ് പിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിടിക്കപ്പെടാത്തതാണെന്ന് വ്യക്തമാണ്. കേന്ദ്ര ഏജന്‍സികളുടെ ചുമതലയിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയാണ് കസ്റ്റംസ്. കള്ളക്കടത്ത് നിര്‍ബാധം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ഏജന്‍സികള്‍ക്കാണ്. അടുത്തകാലത്ത് നടന്ന സംഭവങ്ങളില്‍നിന്ന് തെളിയുന്നത്, കള്ളക്കടത്ത് സംഘങ്ങള്‍ക്ക് കസ്റ്റംസിന്റെ സഹായം കിട്ടുന്നു എന്നാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ സംഘങ്ങളുടെ ഭാഗമാകുന്നതും പുറത്തുവന്നിട്ടുണ്ട്. വേലിതന്നെ വിള തിന്നുന്ന അവസ്ഥ. ഇതെല്ലാം മറച്ചുവച്ചാണ് മാധ്യമങ്ങള്‍ സി പി ഐ എമ്മിനെതിരെ തിരിഞ്ഞിട്ടുള്ളത്.

സംസ്ഥാനത്ത് ക്രിമിനല്‍മാഫിയാ സംഘങ്ങള്‍ തഴച്ചുവളരുകയാണെന്ന പ്രതീതി ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ക്രമസമാധാനപാലനത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ മറച്ചുപിടിക്കാനാണ് ഈ പ്രചാരണമെന്ന് വ്യക്തമാണ്. മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമെന്ന ബഹുമതി തുടര്‍ച്ചയായി കേരളം കൈവരിക്കുന്നു. അഞ്ചുവര്‍ഷം കേരളത്തില്‍ വര്‍ഗീയ ലഹളകളോ സംഘര്‍ഷങ്ങള്‍പോലുമോ ഉണ്ടായില്ല എന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ജനങ്ങള്‍ക്ക് സൈ്വരജീവിതവും സമാധാനവും ഉറപ്പാക്കിയെന്നത് എല്‍ ഡി എഫ് വിജയത്തിന് സഹായിച്ച പ്രധാന ഘടകമാണ്. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നശേഷം ക്രമസമാധാനരംഗത്തുണ്ടായ ഈ നേട്ടം മറച്ചുപിടിക്കേണ്ടത് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ ആവശ്യമാണ്. അതിനുവേണ്ടിയാണ് ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് പൊതുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.

അഴിമതി, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം എന്നിവയ്ക്കെതിരെ പാര്‍ട്ടിക്കകത്തും പുറത്തും പോരാടി ജനവിശ്വാസമാര്‍ജിച്ച പ്രസ്ഥാനമാണ് സി പി ഐ എം. ഈ പോരാട്ടം തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. 1996ല്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി അംഗങ്ങളുടെ പൊതുപ്രവര്‍ത്തനത്തിലും വ്യക്തിജീവിതത്തിലും സംശുദ്ധി ഉറപ്പാക്കാനുള്ള ധീരമായ കാല്‍വയ്പായിരുന്നു. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19ാം പാര്‍ട്ടി കോണ്‍ഗ്രസ് 1996ലെ രേഖ പുതുക്കാനും തെറ്റുതിരുത്തല്‍ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുമ്പിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം വേണമെന്നാണ് തീരുമാനം.

ബൂര്‍ഷ്വാസമൂഹത്തില്‍ ജീവിക്കുന്ന പാര്‍ട്ടി അംഗങ്ങളിലേക്ക് തെറ്റായ പ്രവണതകള്‍ കടന്നുവരാനുള്ള വലിയ സാധ്യതയുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശങ്ങളാണ് 2009ല്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ദുഷ്പ്രവണതകള്‍ പാര്‍ടിയിലേക്ക് കടന്നുവരാനുള്ള പശ്ചാത്തലം പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ട്. സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണവും, കമ്പോള സമ്പദ് വ്യവസ്ഥയുടെ മൂല്യങ്ങളുടെ വ്യാപനം, സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പിന്തിരിപ്പന്‍ ആശയങ്ങളുടെ വളര്‍ച്ച ഇതൊക്കെയാണ് പ്രതികൂല സാഹചര്യമൊരുക്കുന്നത്. അതോടൊപ്പം മറ്റൊരു വസ്തുതകൂടി കണക്കിലെടുക്കണം. പാര്‍ട്ടിയുടെ അടിസ്ഥാന ധാരണകളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും മനസ്സിലാക്കാന്‍ പുതുതായി പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് കഴിയുന്നില്ല; അല്ലെങ്കില്‍ ശ്രമിക്കുന്നില്ല. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനരീതി നമുക്കറിയാം. പണമൊഴുക്കിയാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ കാര്യം പറയാനില്ല. ഇതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെതിരെയുള്ള ജാഗ്രത വര്‍ധിപ്പിക്കുക എന്നത് പാര്‍ട്ടിയുടെ കടമയാണ്.

പാര്‍ടി കേന്ദ്രകമ്മിറ്റി 2008ല്‍ അംഗീകരിച്ച പുതുക്കിയ തെറ്റുതിരുത്തല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ പാര്‍ടിയില്‍ സമാനതകളില്ലാത്ത പരിശോധനയാണ് നടന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ചും ചേര്‍ന്നു. ബ്രാഞ്ചുകള്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായി ഏരിയാ തലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്താണ് ഏരിയ യോഗങ്ങള്‍ ചേര്‍ന്നത്. ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സംസ്ഥാന കമ്മിറ്റി ബൃഹത്തായ രേഖ തയ്യാറാക്കി. ഈ പ്രക്രിയയുടെ തുടര്‍ച്ചയായാണ് 2013ല്‍ പാലക്കാട്ട് സംസ്ഥാന പ്ലീനം ചേര്‍ന്ന് വ്യക്തമായ തീരുമാനങ്ങള്‍ എടുത്തത്.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തെറ്റായ പ്രവണതകള്‍ പാര്‍ടി അംഗങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത അംഗീകരിച്ചുകൊണ്ടുതന്നെ, തെറ്റ് തിരുത്തുന്നതിന് കര്‍ശനമായ നടപടി വേണമെന്നാണ് തീരുമാനിച്ചത്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള ഒരു ഇടപാടിലും അംഗങ്ങള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് വ്യക്തമായി നിര്‍ദേശിച്ചു. പാര്‍ടിയുടെ അന്തസ്സിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അംഗങ്ങളെ പാര്‍ടിക്കകത്ത് ചൂണ്ടിക്കാണിച്ചു. തെറ്റ് തിരുത്താന്‍ അവസരംനല്‍കി. എന്നിട്ടും തിരുത്താന്‍ തയ്യാറാകാത്തവരെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കി. ഈ രീതിയില്‍ വലിയ ഉള്‍പ്പാര്‍ടിസമരമാണ് ദുഷ്പ്രവണതകള്‍ക്കെതിരെ നടത്തിയത്.

2013 നവംബറില്‍ നടന്ന പാലക്കാട് പ്ലീനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങളുടെയും മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഓരോ വര്‍ഷവും പാര്‍ടി വിലയിരുത്തുന്നുണ്ട്. കാരണം, തെറ്റുതിരുത്തലും തെറ്റായ പ്രവണതകള്‍ തടയലും നിരന്തരമായ പ്രക്രിയയാണ്. സിപിഐ എമ്മില്‍ അഞ്ചുലക്ഷം അംഗങ്ങളുണ്ട്. വര്‍ഗബഹുജന സംഘടനകളില്‍ ഒരു കോടിയോളം പേര്‍ പ്രവര്‍ത്തിക്കുന്നു. ഇവരില്‍ ഒരാളെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അടുത്തകാലത്തായി വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ബൂര്‍ഷ്വാ പാര്‍ടികളുടെ ടിക്കറ്റില്‍ ക്രിമിനലുകള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ജയിച്ചുവരുന്നു. ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ക്രിമിനല്‍ കുറ്റത്തിന് ജയിലില്‍ പോയ ഒരാളെയും സിപിഐ എം സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. അത്തരമാളുകള്‍ കോണ്‍ഗ്രസിലും ബിജെപിയിലും മറ്റ് ബൂര്‍ഷ്വാ പാര്‍ടികളിലുമാണുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്? ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെത്തന്നെ കെപിസിസി പ്രസിഡന്റാക്കി. ബിജെപിയുടെ അധ്യക്ഷനാകട്ടെ, കുഴല്‍പ്പണക്കേസില്‍ ആരോപണം നേരിടുന്നു. ഇതെല്ലാം മറച്ചുവയ്ക്കാനാണ് എല്ലാ തെറ്റായ പ്രവണതകള്‍ക്കും എതിരെ പോരാടുന്ന സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News