കോപ്പ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനലിൽ നാളെ അർജൻറീനയും ബ്രസീലും ഏറ്റുമുട്ടും. ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. ലാറ്റിനമേരിക്കൻ ഫുട്ബോളിലെ വൈരികൾ തമ്മിലുള്ള മുഖാമുഖത്തിന് ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയംലോകഫുട്ബോളിലെ എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. ചിരവൈരികളായ കനറികൾക്കും ആൽബിസെലസ്റ്റകൾക്കും കിരീടവിജയം അഭിമാന പ്രശ്നമാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സിൽവ നായകനായ ബ്രസീൽ ടീം.ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മർ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്.
കാസമിറോയും ലൂക്കാസ് പക്വേറ്റയും കളം നിറഞ്ഞു കളിക്കുമ്പോൾ ടിറ്റെ പരിശീലകനായ കരുത്തരുടെ കളിക്കൂട്ടത്തിന് കിരീടം നിലനിർത്താതെ ഒരു മടക്കമില്ല. അതേ സമയം ലയണൽ സ്കലോണിയെന്ന പരിശീലകന് കീഴിൽ മികച്ച പോരാട്ട വീര്യമാണ്. അർജൻറീന ടീം പുറത്തെടുക്കുന്നത്. ലയണൽ മെസ്സിയും ലൗട്ടാരോ മാർട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോൺസാലസുമെല്ലാം മിന്നും ഫോമിലാണ്.
പ്രതിരോധവും മധ്യനിരയും തമ്മിലുള്ള അതിശയകരമായ ഒത്തിണക്കവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ വണ്ടർ സേവുകളും ആരാധകരെ ഒട്ടൊന്നുമല്ല ആവേശത്തിലാക്കുന്നത്.
ആറാമത് കോപ്പ കളിക്കുന്ന മെസിക്കും സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഇറങ്ങുന്ന നെയ്മർക്കും കോപ്പ കിരീടപ്പോരിൽ വിജയിച്ചേ തീരൂ. കോപ്പയിൽ മുത്തമിട്ട് പുത്തൻചരിത്രം രചിക്കാൻ ഉറച്ച് പരമ്പരാഗത വൈരികൾ കൊമ്പുകോർക്കുമ്പോൾ കാൽപ്പന്ത് കളിയുടെ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടത്തിന് തന്നെയാകും മാറക്കാന സ്‌റ്റേഡിയം വേദിയാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here