സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു നേതാവുമായ കാട്ടാക്കട ശശി അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി അന്തരിച്ചു.എ‍ഴുപത് വയസായിരുന്നു. കൊവിഡാനന്തരം ചികത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ കാട്ടാക്കട പൂവച്ചലിലെ വീട്ടു വളപ്പിൽ സംസ്കാരിച്ചു.

മലയോര മേഖലയിൽ തൊ‍ഴിലാളി പ്രസ്ഥാനത്തിന്‍റെ വളർച്ചക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു കാട്ടകടശശി. കൊവിഡ് രോഗം ഭേദമായി ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചയോടെ അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ,എ വിജയരാഘവൻ,എം എ ബേഹബി,ഇ പി ജയരാജൻ,എളമരം കരീം,പികെ ശ്രീമതി,എം വി ഗോവിന്ദൻ,എ സി മൊയ്തീൻ,കെ രാധാ കൃഷ്ണൻ,വി ശിവൻകുട്ടി,ആനാവൂർ നാഗപ്പൻ,പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ  തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻ്റ്  ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റും സി.പി.ഐ.എം തിരുവനന്തപുരംജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കാട്ടാക്കട ശശി.

1970 ൽ സി.ഐ.ടി.യുവിന്‍റെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത ചരിത്രമുള്ള നേതാവ്.കേരളത്തിലെ ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണ കാലം മുതൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച കാട്ടാക്കട ശശി അസംഘടിതരായ നിരവധി വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

ജില്ലയിലെ നിർമ്മാണം, മോട്ടോർ ,തോട്ടം, മദ്യവ്യവസായം തുടങ്ങി നിരവധി തൊഴിലാളി യൂണിയനുകളുടെ വളർച്ചക്ക് കാട്ടാക്കടശശിയുടെ പങ്ക് വലുതാണ്.അടിയന്തിരാവസ്ഥ കാലത്തടക്കം നിരവധി മാസങ്ങൾ ജയിൽവാസമനുഭവിച്ചു.

ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയന്റെയും സംസ്ഥാന ഫെഡറേഷന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസിലും കാട്ടാകട ഏര്യാകമ്മിറ്റി ഓഫീസിലും മൃതദേഹം പൊതു ദർശനത്തിന് വച്ചു.ജലജ കുമാരിയാണ് ഭാര്യ.ജെ.എസ്. കിരൺ മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here