ഐസിഎംആറിന്റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേര്‍ക്ക് രോഗം വന്നുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരണങ്ങളുടെ റിപ്പോര്‍ട്ടിങ് അനായാസമായി ചെയ്യാനാവില്ല. മിക്ക സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐസിഎംആര്‍ പഠനം തെളിയിക്കുന്നു. രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍ സംസ്ഥാനത്ത് കൂടുതലായിരുന്നു.
അതുകൊണ്ടാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ടെസ്റ്റിങ് ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു.മധ്യപ്രദേശില്‍ മെയ് മാസം നടത്തിയ പഠനത്തില്‍ 2019 ലേതിനേക്കാള്‍ 1.33 ലക്ഷം അധികം മരണം നടന്നു. എന്നാല്‍ 2461 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അത്തരം പ്രശ്‌നം കേരളത്തിലില്ല. കൊവിഡിന്റെ ആദ്യ തരംഗ കാലത്ത് ഇന്ത്യയിലൊന്നാകെ 21 പേരില്‍ രോഗം ഉണ്ടാകുമ്പോഴാണ് ഒരു കേസ് കണ്ടെത്തിയത്.
തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ 30 കേസുകളില്‍ ഒന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മൂന്ന് കേസുകളുണ്ടാവുമ്പോള്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്. ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയത്. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചു.
ഗ്രാമ-നഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്നുപിടിച്ചു. രോഗം വന്ന് ഭേദമായവരിലും വാക്‌സീനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെല്‍റ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് ഇന്‍ഫെക്ഷന്‍ വരാനിടയായി. പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവര്‍ക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here