രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയത് ഡെല്‍റ്റ വൈറസ് വകഭേദം: രോഗം വ്യാപിച്ചതിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചുവെന്നും ഗ്രാമ-നഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്നുപിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെല്‍റ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് ഇന്‍ഫെക്ഷന്‍ വരാനിടയായി. പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവര്‍ക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസം.

എല്ലാവര്‍ക്കും രോഗം വന്ന് സാമൂഹിക പ്രതിരോധശേഷി ആര്‍ജ്ജിക്കുകയെന്നതല്ല, മറിച്ച് വാക്‌സിന്‍ ലഭിക്കുന്നത് വരെ രോഗം പരമാവധി പേര്‍ക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടര്‍ന്നത്. ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം. 18 വയസിന് മുകളില്‍ 43 ശതമാനം പേര്‍ക്ക് ഒരു ഡോസും 12 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.

ഏറ്റവും വേഗം കേരളം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. വാക്‌സിന്‍ പാഴാക്കാതെ വിതരണം ചെയ്യുന്നതില്‍ കേരളം മുന്നിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സിന്‍ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും ചില ആശുപത്രികള്‍ നല്‍കുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്‌സിനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളില്‍ 6-70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ.

പതിനെട്ടിന് മുകളിലെ 70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാലെ ഹേര്‍ഡ് ഇമ്യൂണിറ്റി നേടാനാവൂ. രോഗം വന്ന് മാറിയവരില്‍ 60 ശതമാനമെങ്കിലും ഇപ്പോള്‍ ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 13 ശതമാനം പേര്‍ക്കെങ്കിലും എത്രയും വേഗം വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതിയുണ്ട്. ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്‌സിന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകണം.

മാസ്‌ക് മാറ്റുന്ന അവസരങ്ങളില്‍ ശരീര ദൂരം പാലിക്കാന്‍ ശ്രദ്ധിക്കണം. വാക്‌സിനെടുത്തവര്‍ രോഗവാഹകരാവും. അവര്‍ മാസ്‌ക് ധരിക്കണം. എസി മുറികള്‍ ഉപയോഗിക്കരുത്. ജനാല തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിച്ചേരല്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News