മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉറൂബിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൈരളി ടി വി ഡയറക്റ്റര്‍ ടി ആര്‍ അജയന്‍. മലയാള സാഹിത്യലോകത്ത് ഇന്നും പുതുമ ചോരാതെ നില്ക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികളെന്ന് ടി ആര്‍ അജയന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങള് അനുവാചകന് സമ്മാനിക്കുന്ന ഉറൂബിന്റെ കൃതികള് ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നുവെന്നും മനുഷ്യരുടെ വൈയക്തിക ബന്ധങ്ങളുടെ താളലയങ്ങള്‍ ചിത്രീകരിക്കുന്ന ജീവിതം പകര്‍ത്തുന്നതിനൊപ്പം അതിനെ വ്യാഖാനിക്കുകയും ചെയ്യുന്നതില്‍ ഉറൂബ് ഏറെ വിജയം കൈവരിച്ചിട്ടുണ്ടെന്നും ടി ആര്‍ അജയന്‍ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.
സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുളളുകള് , തുടങ്ങിയവയാണ് മാനുഷികബന്ധങ്ങളുടെ മനോജ്ഞ ചിത്രീകരണങ്ങളായ ഉറൂബിന്റെ നോവലുകള്. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും മലയാള നോവല് സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലുകളിലൊന്നാണെന്നും ടി ആര്‍ അജയന്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഉറൂബിന് പ്രണാമം
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്റെ ചരമ ദിനമാണിന്ന്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് , കവി, നാടകകൃത്ത്, തിരക്കഥാകൃത്ത് , പത്രാധിപർ എന്നീ നിലകളിൽ പ്രശസ്തനാണ് ഉറൂബ്.
യൗവനം നശിക്കാത്തവന് എന്നാണ് ഉറൂബ് എന്ന അറബി വാക്കിന്റെ അർത്ഥം . ഉറൂബ് എന്ന സാഹിത്യകാരന് മലയാളത്തിന് സമ്മാനിച്ച കൃതികളുടെ കാര്യവും മറിച്ചല്ല.മലയാള സാഹിത്യലോകത്ത് ഇന്നും പുതുമ ചോരാതെ നില്ക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്. ഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങള് അനുവാചകന് സമ്മാനിക്കുന്ന
ഉറൂബിന്റെ കൃതികള് ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു..മനുഷ്യരുടെ വൈയക്തിക ബന്ധങ്ങളുടെ താളലയങ്ങൾ ചിത്രീകരിക്കുന്ന ജീവിതം പകർത്തുന്നതിനൊപ്പം
അതിനെ വ്യാഖാനിക്കുകയും ചെയ്യുന്നതിൽ ഉറൂബ് ഏറെ വിജയം കൈവരിച്ചിട്ടുണ്ട്.
സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുളളുകള് ,
തുടങ്ങിയവയാണ് മാനുഷികബന്ധങ്ങളുടെ മനോജ്ഞ ചിത്രീകരണങ്ങളായ ഉറൂബിന്റെ നോവലുകള്.
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും മലയാള നോവല് സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ്.
മലബാറിലെ സംഘർഷാത്മകമായ സാമൂഹിക ജീവിതം വിവരിക്കുന്ന മൂന്നുതലമുറകളുടെ കഥ
വിശാലമായ പശ്ചാത്തലത്തില് ആവിഷ്‌കരിച്ചിരിക്കുന്ന നോവലില്
മലബാറിലെ ജനങ്ങളുടെ ജീവിതത്തിൽ ഇരുപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ഉണ്ടായ
മൗലിക പരിവർത്തനങ്ങൾ അനാവരണം ചെയ്യുന്നു.
ഖിലാഫത്ത് പ്രസ്ഥാനം, മലബാര് കലാപം, ദേശീയ സ്വാതന്ത്ര്യസമരം, ട്രേഡിയൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ച, കമ്യൂണിസ്റ്റ്.. മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം,മത പരിവർത്തനം എന്നിവയെല്ലാം പശ്ചാത്തലമാക്കിയിരിക്കുന്നു..
ഒരു സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ അഗാധമായ ഉള്ക്കാഴ്ചയോടെ ചിത്രീകരിക്കുന്ന നോവലാണ് ഉമ്മാച്ചു.
മായനെ സ്നേഹിക്കുകയും അയാളുടെ. ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു എന്ന സ്ത്രീയുടെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്. .
മലബാറിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സമാശ്ലേഷിച്ച്
നാട്ടിൻപുറങ്ങളിലെ പരുക്കൻ ജീവിതം മനുഷ്യസ്‌നേഹത്തിന്റെ ഭാഷയിൽ ആവിഷ്കരിക്കുന്നവയാണ് ഉറൂബിന്റെ കഥകൾ .
രാച്ചിയമ്മ, ഉളളവരും ഇല്ലാത്തവരും, ഗോപാലന് നായരുടെ താടി, കുഞ്ഞമ്മയും കൂട്ടുകാരും, നീലവെളിച്ചം, മൗലവിയും ചങ്ങാതിമാരും, തുറന്നിട്ട ജാലകം എന്നിങ്ങനെ. ഇരുപതോളം ചെറുകഥാ സമാഹാരങ്ങള് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
തീ കൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും തുടങ്ങിയ നാടകങ്ങളും
ഉറൂബിന്റെ കുട്ടിക്കഥകള്. എന്ന ബാലസാഹിത്യകൃതിയും
നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാള് എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്……….
മലയാളത്തിന് ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം കൈവരിച്ച നീലക്കുയില് എന്ന പ്രസിദ്ധ സിനിമയുടെ കഥയും തിരക്കഥയും ഉറൂബ് രചിച്ചതാണ്.
ഇത് കൂടാതെ രാരിച്ചൻ എന്ന പൗരൻ , നായര് പിടിച്ച പുലിവാല്, ഉമ്മാച്ചു, കുരുക്ഷേത്രം, മിണ്ടാപ്പെണ്ണ്,
ത്രിസന്ധ്യ അണിയറ എന്നീ ചലച്ചിത്രങ്ങൾക്കും തിരക്കഥകളൊരുക്കിയിട്ടുണ്ട്…
നോവലിലുളള ആദ്യ കേരള സാഹിത്യ അക്കാദമി അവാര്ഡ് 1958ല് ‘ഉമ്മാച്ചു’വിന് ലഭിച്ചു…
സുന്ദരികളും സുന്ദരന്മാരും 1960ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ് നേടി.
ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസർ ആയി വിരമിച്ചതിനു ശേഷം കുങ്കുമം , മനോരമ, ഭാഷാ പോഷിണി എന്നിവയുടെ പത്രാധിപരായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
.“ഒരു ജീവനും പരിപൂർണ്ണമായി മറ്റൊന്നിനെ മനസ്സിലാക്കാൻ പറ്റില്ല…
മനസിലായിക്കഴിഞ്ഞാൽപ്പിന്നെ രണ്ടാത്മാവായി നിൽക്കാൻ കഴിയില്ല…”
എന്ന് നമ്മെ ബോധ്യപ്പെടുത്തിയ
താൻ നെയ്തെടുത്ത കഥകളുടെ പശ്ചാത്തലവുമായി വൈകാരിക ബന്ധം നിലനിത്തുന്ന മഹാനായ എഴുത്തുകാരന്റെ
ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here