മെസ്സി സ്‌നേഹപൂര്‍വ്വം നെയ്മറിനെ ചേര്‍ത്ത് പിടിക്കുന്ന നിമിഷം കൂടി മനസ്സില്‍ പതിയുന്നു :ജോണ്‍ ബ്രിട്ടാസ് എംപി

28 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര കിരീടത്തില്‍ അര്‍ജന്റീന മുത്തമിട്ടപ്പോള്‍ നീലപ്പടയുടെ ഒരു പുതിയ ചരിത്രം കൂടി അവിടെ രചിക്കപ്പെടുകയായിരുന്നു. 28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇനി ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്.

കളിച്ച ആറാമത് കോപ്പയിലാണ് ‘കാല്‍പന്ത് കളിയിലെ മിശിഹ ‘യുടെ സ്വപ്ന സാഫല്യം.സമ്പന്നമായ കരിയറിനെ അലങ്കരിക്കാന്‍ കോപ്പ കിരീടവും അര്‍ജന്റീനയ്ക്ക് സ്വന്തമായി.

ഈ മത്സരത്തിലൂടെ അപമാനിച്ചവര്‍ക്കു മുന്‍പില്‍ രാജ്യത്തിന് വേണ്ടി നീല വസന്തം തീര്‍ക്കാന്‍ മെസ്സിക്ക് കഴിഞ്ഞുവെന്ന് രാജ്യസഭാ അംഗം ജോണ്‍ബ്രിട്ടാസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം അര്‍ജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം. കാല്‍പന്തുകളി പല തവണ മെസിയേയും അര്‍ജന്റീനയേയും ആരാധകരെയും മോഹിപ്പിച്ച് കടന്നു കളഞ്ഞിട്ടുണ്ട്. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ ചിലിക്ക് മുന്നില്‍ നിന്ന് കണ്ണീരോടെയാണ് മെസി പടിയിറങ്ങിയത്.

അന്ന് കളിക്കളത്തോട് വിടപറയുന്നു എന്ന പ്രഖ്യാപനം വരെ നടത്തി.. എന്നാല്‍ ഇന്ന് 2021 ല്‍ കോപ്പയിലെ മികച്ച കളിക്കാരനും ടോപ് സ്‌കോററും മെസ്സിയാണ്. അപമാനിച്ചവര്‍ക്കു മുന്‍പില്‍ രാജ്യത്തിന് വേണ്ടി നീല വസന്തം തീര്‍ക്കാന്‍ മെസ്സിക്ക് കഴിഞ്ഞു. രണ്ടര പതിറ്റാണ്ടിലേറെയായി ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ സ്വപ്നം. മറഡോണക്ക് ഇതില്‍ കൂടുതലായി ഒരു ആദരാഞ്ജലി നല്കാനുണ്ടോ?

ബ്രസീല്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ നെയ്മര്‍ മെസ്സിയെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ച നിമിഷവും കൂടി മനസ്സില്‍ പതിയുന്നു. കാല്‍പ്പന്തുകളിയുടെ സൗന്ദര്യവും സംസ്‌കാരവും ഇതാണ്. ഇതുകൊണ്ട് കൂടിയാണ് കാല്‍പ്പന്തുകളി ഏവരുടെയും ഹൃദയത്തില്‍ പതിയുന്നതും. ലോകകപ്പിനായുള്ള കാത്തിരിപ്പിന് ഊര്‍ജം പകരുന്ന നിമിഷങ്ങള്‍ കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here