ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ്, നവീകരിച്ച പേ വാർഡുകള്‍,ഡിജിറ്റൽ മാമോഗ്രാഫിമെഷീൻ തുടങ്ങി നൂതന ചികിത്സാ സംവിധാനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 9 കോടി രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയത്.
നിപ്പ , കൊവിഡ് തുടങ്ങിയ മഹാവ്യാധി ചികിത്സാ രംഗത്ത് ആഗോള ശ്രദ്ധപിടിച്ചുപറ്റിയ കളമശ്ശേരി മെഡിക്കല്‍ കോളേജ് വികസനക്കുതിപ്പിന്‍റെ പാതയിലാണ്. അടിസ്ഥാന സൗകര്യ വികസനരംഗത്തും നൂതന ചികിത്സാ സംവിധാനരംഗത്തും യാഥാര്‍ഥ്യമാക്കിയ പുത്തന്‍ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്.
ഡോക്ടേഴ്‌സ് ഫാമിലി ക്വാർട്ടേഴ്‌സ്, ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ്, നവീകരിച്ച 20 പേ വാർഡ്, സ്ട്രീറ്റ് ലൈറ്റ് സംവിധാനം , ഡിജിറ്റൽ മാമോഗ്രാഫിമെഷീൻ , അഫെറിസിസ് മെഷീൻ, ആധുനിക ഐ.സി.യു ആംബുലൻസ്, നവീകരിച്ച കാരുണ്യ ഫാർമസി എന്നിവയുള്‍പ്പടെ 9 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് മെഡിക്കൽ കോളേജിൽ ത്വരിതഗതിയിൽ പൂർത്തിയാക്കിയത്.
4 നിലകളിയായി 8 ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച 4 ഓക്സിജൻ ജനറേറ്റർ പി.എസ്.എ പ്ലാൻറുകളിൽ ആദ്യത്തേത് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലാണ് പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിട്ടിൽ 600 ലിറ്റർ ഓക്സിജനാണ്.
ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സിന് സമാനമായ രീതിയിൽ പേ വാർഡും നവീകരിച്ചിട്ടുണ്ട്. ക്യാമ്പസ്സിന്റെ വിവിധ ഭാഗങ്ങളിലായി 4 ഹൈ മാസ്റ്റ് വിളക്കുകൾ ഉൾപ്പെടെ 55-ഓളം പ്രകൃതി സൗഹൃദ എൽഇഡി വഴിവിളക്കുകൾ സ്ഥാപിച്ച് സ്ട്രീറ്റ് ലൈറ്റ് സംവിധാനവും വിപുലമാക്കി.
ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിലും രക്തത്തിൽ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങൾ മാറ്റാൻ ഉതകുന്ന അഫേറിസിസ് സംവിധാനവും മെഡിക്കല്‍ കോളേജില്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here