തൃത്താല പീഡനക്കേസില്‍ ലഹരി മാഫിയയും ലഹരി പാര്‍ട്ടി നടന്ന ഹോട്ടല്‍ അധികൃതരും തമ്മിലുള്ള ബന്ധമന്വേഷിച്ച് പൊലീസ്. പെണ്‍കുട്ടി അവസാനമുപയോഗിച്ചത് പട്ടാമ്പിയില്‍ ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയുടെ പേരിലുള്ള സിം കാര്‍ഡ്. പെണ്‍കുട്ടിയുടെ കുടുംബം ഫോണ്‍ പിടികൂടിയതിന് പിന്നാലെ ഹോട്ടലുടമ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡെടുത്തു. കഴിഞ്ഞ മാസം ഇതേ ഹോട്ടലില്‍ നടന്ന ലഹരി മരുന്ന് പാര്‍ട്ടിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
തൃത്താലയില്‍ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടി അവസാനമായി ഉപയോഗിച്ചിരുന്നത് – 7012726210 – ജിയോ ഫോണ്‍ നമ്പര്‍. ജൂണ്‍ 20 ന് പ്രതി അഭിലാഷിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പിടികൂടി. ഇതിന് പിന്നാലെ ഫോണിലെ സിം കാര്‍ഡ് ഉപയോഗശൂന്യമായി. ഈ നമ്പറിനെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണമെത്തിയത് അഭിലാഷ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ച തൃത്താലയിലെ ലോഡ്ജിലേയ്ക്ക്. നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ലോഡ്ജ് ഉടമ വിനോദിനെ. ഹോട്ടലില്‍ ഇടയ്ക്കിടെ മുറിയെടുക്കുന്ന അഭിലാഷിന് താത്ക്കാലികമായി ഉപയോഗിക്കാന്‍ നല്‍കിയതാണ് സിം കാര്‍ഡെന്നും നിരവധി തവണ സിം കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും തിരികെ കിട്ടാത്തതിനെ തുടര്‍ന്നാണ് ഡ്യൂപ്ലിക്കേറ്റെടുത്തതെന്നുമാണ് ലോഡ്ജ് ഉടമ വിനോദിന്റെ വിശദീകരണം.
അഭിലാഷിന്റെ അറസ്റ്റിന് പിന്നാലെ ഹോട്ടലില്‍ മുറിയെടുക്കുന്നത് വഴിയുള്ള ബന്ധം മാത്രമാണ് അഭിലാഷുമായുള്ളതെന്നും സൗഹൃദമില്ലെന്നുമായിരുന്നു ലോഡ്ജ് ഉടമയുടെ പ്രതികരണം. 2 മാസത്തെ പരിചയം മാത്രമുള്ള അഭിലാഷിന് സിം കാര്‍ഡ് നല്‍കിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം 4ആം തീയ്യതി മുതല്‍ എട്ടാം തീയ്യതി വരെ പട്ടാമ്പി ഭാരതപ്പുഴയ്ക്ക് സമീപമുള്ള ലോഡ്ജില്‍ നടന്ന ലഹരി പാര്‍ട്ടിയുടെ തെളിവുകളാണ് കൈരളി ന്യൂസിന് ലഭിച്ചത്.
ഡി ജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍, സുല്‍ത്താന്‍ ബാബു തുടങ്ങി 9 പേര്‍ ഇവിടെ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. ഇതിലൊരാള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പൊലീസിന് പട്ടാമ്പി തൃത്താല മേഖലകളില്‍ നടന്നിരുന്ന ലഹരി പാര്‍ട്ടികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവ നടന്ന ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും സംഭവത്തിലെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here