കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ നിഷിത് പ്രാമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു.ബംഗാൾ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ സെക്കൻഡറി പരീക്ഷ എഴുതിയിട്ടുണ്ടെന്ന് മാത്രം സാക്ഷ്യപ്പെടുത്തിയ മന്ത്രി, ലോക്സഭയിൽ വിദ്യാഭ്യാസ യോഗ്യത ബിസിഎ ആണെന്നാണ് സാക്ഷ്യപ്പെടുത്തിയത്.സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി തൃണമുൽ കോൺഗ്രസ്സ് നേതാക്കൾ രംഗത്തെത്തി.
പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബിഹറിൽ നിന്നുള്ള എംപിയായ നിഷിത് പ്രാമാണിക്കിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിലും ലോക്‌സഭയിൽ നൽകിയ സത്യവാങ്‌മൂലത്തിലും വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്ന തെളിവുകൾ പുറത്തായി.
2021 മാർച്ചിൽ നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സത്യവാങ്‌മൂലത്തിൽ ബംഗാൾ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ മാധ്യമിക് പരീക്ഷയാണ് യോഗ്യതയെന്നാണ് പ്രാമാണിക്ക് സാക്ഷ്യപ്പെടുത്തിയത്. എന്നാൽ, ലോക്‌സഭാ വെബ്‌സൈറ്റിലെ പ്രൊഫൈലിൽ ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആണ് വിദ്യാഭ്യാസ യോഗ്യത ആയി നൽകിയിട്ടുള്ളത്.
മാർച്ചിലെ സത്യവാങ്‌മൂലത്തിൽ സെക്കൻഡറി പരീക്ഷ എഴുതിയിട്ടുണ്ടെന്ന് മാത്രം സാക്ഷ്യപ്പെടുത്തിയ മന്ത്രി മാസങ്ങൾക്കുള്ളിൽ ബിസിഎ പാസായതിന്റെ രഹസ്യം വെളിപ്പെടുത്തണമെന്ന് തൃണമുൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 2018ൽ തൃണമൂലിൽനിന്ന് പുറത്താക്കിയ പ്രാമാണിക്ക് ബിജെപിയിൽ ചേർന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here