ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജൂലൈ 16 വരെ കടലിൽ പോകരുത്

ഇന്ന് മുതൽ ജൂലൈ 16 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്ന് മുതൽ ജൂലൈ 14 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും 15, 16 തീയതികളിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു മുന്നിറിയിപ്പ്.

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്.

ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള ആന്ധ്രാ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് മുതൽ ജൂലൈ 16 വരെ തെക്കു പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതു മുൻനിർത്തി ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടർ അറിയിച്ചു.

ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇതിനു പുറമേ ജൂലൈ 13 രാത്രി 11.30 വരെ കർണാടക തീരത്ത് മംഗലാപുരം മുതൽ കാർവാർ വരെ 2.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിലും തമിഴ്‌നാട് തീരത്ത് കൊളച്ചൽ മുതൽ തമിഴ്‌നാടിന്റെ തെക്കുഭാഗത്തുള്ള കിലാകാരി വരെ 2.5 മുതൽ 3.1 മീറ്റർ വരെ ഉയരത്തിലും തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here