കിറ്റക്‌സിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.
തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നില്ലെന്നും തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന മസ്റ്റര്‍ റോള്‍ സൂക്ഷിച്ചിട്ടില്ലെന്നും തൊഴില്‍ വകുപ്പ് കണ്ടെത്തി.ർ
അവധി ദിനങ്ങളിലും ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്നെന്നും ഇതിന് അധിക വേതനം നല്‍കുന്നില്ലെന്നും കണ്ടെത്തി. തന്നെയുമല്ല ജീവനക്കാര്‍ക്ക് വേണ്ടത്ര ശുചിമുറിയില്ലെന്നും കുടിവെള്ളം ഉറപ്പുവരുത്തിയിട്ടില്ലെന്നും തൊഴില്‍ വകുപ്പ് കണ്ടെത്തി.
കിറ്റക്‌സ് കമ്പനി അനധികൃതമായി ജീവനക്കാര്‍ക്ക് പിഴ ചുമത്തിയെന്നും കണ്ടെത്തി. 400 ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പരിശോധന റിപ്പോര്‍ട്ടിലെ ഉള്ളടക്കം
അവധി ദിനത്തിലും തൊഴിലാളികളെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നല്‍കുന്നില്ല.
മിനിമം വേതനവും തൊഴിലാളികള്‍ക്കു നല്‍കുന്നില്ല. അനധികൃതമായി തൊഴിലാളികളില്‍നിന്ന് പിഴ ഈടാക്കുന്നു. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നല്‍കാന്‍ കമ്പനി തയാറാകുന്നില്ല.
കരാര്‍ തൊഴിലാളികള്‍ക്കു ലൈസന്‍സ് ഇല്ല. കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളില്‍പോലും ജീവനക്കാര്‍ക്ക് അവധി നല്‍കാതെ ജോലി ചെയ്യിച്ചു. സാലറി സ്ലിപ്പുകള്‍ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നല്‍കുന്ന റജിസ്റ്ററും കമ്പനിയില്‍ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വേണ്ടത്ര ശുചിമുറിയോ കുടിവെള്ള സൗകര്യമോ ഇല്ല.
കമ്പനിക്കകത്ത് നിന്നും പുറത്തുനിന്നും ധാരാളം പരാതി കിട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റെക്‌സില്‍ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here