കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാവര്‍ത്തിച്ച് മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്‍. കൊടകര കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം നേരിടുന്ന വ്യക്തി അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സഹപ്രവര്‍ത്തകര്‍ക്ക് വലിയ സംശയമുണ്ടെന്നും പിപി മുകുന്ദന്‍ കൈരളി ന്യൂസിനോട് പറഞ്ഞു
അതേസമയം കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ആദ്യം അന്വേഷണ സംഘം നല്‍കിയ നോട്ടീസില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
കവര്‍ച്ചാ ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. കോള്‍ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്‍, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യംചെയ്തു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളില്‍നിന്ന് ധര്‍മരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ തലേനാള്‍ നടന്ന കുഴല്‍പ്പണക്കവര്‍ച്ച ബി.ജെ.പി.യിലെ ചേരിപ്പോരോടെയാണ് പുറത്താകുന്നത്. ആദ്യം ഒരു ദേശീയ പാര്‍ട്ടിയുടെ പണം എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കൈരളീ ന്യൂസാണ് തെരഞ്ഞെടുപ്പട്ടിമറിക്കാനായി ബി.ജെ.പി. കൊണ്ടുവന്ന പണമാണ് കൊടകരയില്‍ കൊള്ളയടിച്ചതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
അന്വേഷണത്തിനിടെ കുഴല്‍പ്പണക്കടത്തുക്കാരനായ ധര്‍മ്മരാജന്റെ കോള്‍ലിസ്റ്റ് പരിശോധിച്ചതോടെയാണ് കേസിലെ ബി.ജെ.പി.ബന്ധം പുറത്തു വരുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ധര്‍മ്മരാജന്‍ ആദ്യം പരാതി നല്‍കി. എന്നാല്‍ പിന്നീട് 3 അരക്കോടി നഷ്ടപ്പെട്ടെന്ന് ധര്‍മ്മരാജന്‍ സമ്മതിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here