പൊലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം നിന്ന് പൊലീസ്

പൊലീസ് ആകണമെന്ന അഭിജിത്തിൻറെ ആഗ്രഹത്തിന് ഒപ്പം ചേർന്ന് കേരളാ പൊലീസ്. മീൻ വിൽപ്പനയിൽ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരൻ അഭിജിത്തിൻറെ പൊലീസ് മോഹം മാധ്യമങ്ങൾ വഴി അടുത്ത ദിവസങ്ങളിലാണ് നാടറിഞ്ഞത്.പൊലീസിൽ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.

തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്.ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്.

പുലർച്ചെ നാലുമണിക്ക് മീൻ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്. വിഴിഞ്ഞത്ത് നിന്ന് മീൻ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാൽ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളിൽ വീട്ടിൽ നിന്ന് പുറപ്പെടും.

വീടുകളിൽ മീൻ ആവശ്യമുണ്ടോ എന്ന് തിരക്കും. മീൻകുട്ട സൈക്കിളിന് പുറകിൽ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേയ്ക്ക്. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ പഠനം. രാത്രിയിൽ ഓൺലൈൻ ക്ലാസ്. ഇതാണ് അഭിജിത്തിൻറെ ദിനചര്യ.

നന്നായി പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനാകാൻ അഭിജിത്തിനെ ഉപദേശിച്ച സംസ്ഥാന പൊലീസ് മേധാവി കുട്ടിക്ക് പൊലീസിൻറെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു. പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പൊലീസ് ആസ്ഥാനത്തെത്തിയത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here