ഇടത് സർക്കാരിന്റെ ഇടപെടൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത; ഔട്ട് ബോർഡ് മോട്ടോർ എൻജിനുകളുടെ ജി എസ് ടി യിൽ ഇളവ്

മത്സ്യത്തൊഴിലാളികൾക്കുള്ള ഔട്ട് ബോർഡ് മോട്ടോർ എൻജിനുകളുടെ ജി എസ് ടി യിൽ ഇളവ് അനുവദിച്ചു.മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയ ജി എസ് ടിയിൽ ഇളവ് അനുവദിച്ചത്.

എഞ്ചിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ ജി.എസ്.ടി. ചുമത്തിയാണ് വില്പന നടത്തിയിരുന്നത് ഇത് മത്സ്യതൊഴിലാളികൾക്ക് പ്രയാസമുണ്ടാക്കിയിരിന്നു. ഇതിൽ ഇടപെടൽ ആവശ്യപ്പെട്ട് മത്സ്യഫെഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി, ധനമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. ഇതോടെ നികുതി 28 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ആണ് ഔട്ട് ബോർഡ് മോട്ടോർ എൻജിനുകൾ. ഇവ ജപ്പാനിലുള്ള യമഹ, സുസുക്കി കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്ന കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപനം മത്സ്യഫെഡാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കൃത്യതയോടെയും കാര്യക്ഷമതയോടെയും മത്സ്യഫെഡ് ഇറക്കുമതി നടത്തിവരികയാണ്.

നിലവിൽ മറ്റു വിതരണക്കാരെ അപേക്ഷിച്ച് മത്സ്യഫെഡ് വിതരണം ചെയ്യുന്ന എഞ്ചിനുകൾക്ക് 4000/- രൂപ മുതൽ 5000/- രൂപ വരെ വില കുറച്ചാണ് നൽകുന്നത്. ഈ മേഖലയിലെ മത്സ്യഫെഡിന്റ ഇടപെടൽ മൂലം പൊതു വിപണിയിൽ ഇത്തരം തൊഴിലുപകരണങ്ങളുടെ വില പിടിച്ചുനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.

ചരക്ക് സേവന നികുതി നിലവിൽ വരുന്നതിന് മുൻപ് ഇത്തരം എഞ്ചിനുകളുടെ നികുതി VAT 14 % ആയിരുന്നു. എന്നാൽ GST നടപ്പിലാക്കിയതോടെ ഇത്തരം ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് 28 % ആയി ഉയർത്തി. ഇത് സംബന്ധിച്ച നിവേദനം നൽകിയെങ്കിലും ഇളവുകൾ അനുവദിച്ചിരുന്നില്ല.

ഔട്ട് ബോർഡ് എഞ്ചിനുകൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് വകുപ്പ് നൽകുന്ന ബിൽ ഓഫ് ലേഡിംഗിൽ IGST ആയി 28% ഈടാക്കുന്നതിനാൽ മത്സ്യഫെഡ് ഉൾപ്പെടെയുള്ള എല്ലാ ഔട്ട് ബോർഡ് എഞ്ചിൻ വിതരണക്കാരും ഇപ്പോഴും 28 % GST ഈടാക്കിയാണ് ഒ.ബി.എം. വിപണനം നടത്തുന്നത്. മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യബന്ധനോപകരണങ്ങൾക്ക് ഉയർന്ന നിരക്കിൽ നികുതി ഈടാക്കുന്നത് പല തലങ്ങളിൽ ചർച്ച ചെയ്തെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

മത്സ്യബന്ധന യാനങ്ങളുടെ ജി. എസ്. ടി. നിരക്ക് 5 % ആകയാൽ ഇതിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഔട്ട് ബോർഡ് മോട്ടോറുകൾക്കും 5 % ജി. എസ്. ടി. ഈടാക്കിയാൽ മതിയെന്ന വിഷയം സംബന്ധിച്ച് കെ. ജി. എസ്. ടി. മറ്റൊരു സ്ഥാപനത്തിനായി പുറപ്പെടുവിച്ചിട്ടുള്ള അഡ്വാൻസ് റൂളിംഗിന്റെ അടിസ്ഥാനത്തിൽ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന എഞ്ചിനുകളുടെയും ജി. എസ്. ടി. 5 % ആയി കുറച്ച് കിട്ടണമെന്ന് ബഹു ഫിഷറീസ് വകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും മത്സ്യഫെഡ് കത്ത് നൽകുകയുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി മത്സ്യബന്ധനോപകരണങ്ങൾ വിതരണം നടത്തുന്ന എഞ്ചിനുകൾക്കും ജി എസ് ടി ഇളവ് അനുവദിച്ചു കൊണ്ട് ജി എസ് ടി വകുപ്പിൽ നിന്നും കത്ത് ലഭിച്ചു. മത്സ്യത്തൊഴിലാളികൾ എഞ്ചിൻ വാങ്ങുമ്പോൾ വിലയിൽ 23 % വരെ ഇളവ് ലഭിക്കുന്ന ഈ വിഷയത്തിൽ സജീവമായി ഇടപെട്ട ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും ധനകാര്യവകുപ്പ് മന്ത്രിയുടെയും ഇടപെടൽ മത്സ്യമേഖലയിൽ ആശ്വാസമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News