കേന്ദ്രത്തിന് വിമർശനം; റദ്ദാക്കിയ നിയമത്തിന്റെ പേരിൽ രാജ്യത്ത് ആയിരത്തിലധികം കേസുകൾ; ഞെട്ടലോടെ സുപ്രീംകോടതി

ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്രം അറിയിച്ചു. നിലവിലില്ലാത്ത ഐ.ടി നിയമത്തിന്റെ പേരില്‍ തുടര്‍ന്നും കേസെടുക്കുന്നത് നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പിന്‍വലിച്ച ഐ.ടി നിയമം 66 A പ്രകാരം ആളുകളെ വീണ്ടും കേസില്‍പെടുത്തുന്നത് ചോദ്യം ചെയ്ത സുപ്രീംകോടതി നടപടിയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിവാദമായ ഐ.ടി നിയമം 66 A സുപ്രീംകോടതി പിന്‍വലിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരില്‍ ഉപയോക്താക്കളെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന നിയമം, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിയമം റദ്ദ് ചെയ്തത് . 2015 മാര്‍ച്ചിലായിരുന്നു സുപ്രധാന വിധിയിലൂടെ കോടതി നിയമം പിന്‍വലിച്ചത്.

എന്നാൽ കോടതിയുടെ വിമർശനത്തിന് പിന്നാലെ പിന്‍വലിച്ച നിയമങ്ങളുടെ പേരില്‍ ചുമത്തിയ കേസുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലില്ലാത്ത നിയമത്തിന്റെ പേരില്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിരിക്കുന്നതെന്ന് ഒരു കേസിന്റെ വാദത്തിനിടെ മനസിലാക്കിയ സുപ്രീംകോടതി, സംഭവം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ഇല്ലാത്ത നിയമം ഉപയോഗിച്ച് പൗരന്‍മര്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ജസ്റ്റിസ് ആര്‍ നരിമാന്‍, കെ.എം ജോസഫ്, ബി.ആര്‍ ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News