ഇനിമുതൽ ഗോവൻ യാത്ര പഴയപോലെ എളുപ്പമല്ല ; പുതിയ നിർദേശങ്ങൾ ഇങ്ങനെ

രാജ്യത്ത് കൊവിഡ്‌ കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.തുടർന്ന് കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളുടെ വൻ ഒഴുക്കാണുണ്ടായത്. ഇതോടെ ഗോവയിലും തിരക്ക് വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഗോവയിൽ പ്രവേശനം അനുവദിക്കുകയുള്ളു. വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് യാത്രയിൽ കയ്യിൽ കരുതണം. പൂർണ വാക്‌സിൻ സർട്ടിഫിക്കറ്റിനൊപ്പം കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റും സഞ്ചാരികൾക്ക് ആവശ്യമാണെന്ന് ഗോവൻ സർക്കാർ അറിയിച്ചു. കൊവിഡിന്റെ വ്യാപനം മൂലം ഏറ്റവും അധികം സാമ്പത്തിക നഷ്ടം നേരിട്ട ഗോവ ടൂറിസം മേഖലയെ വീണ്ടും തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

ഗോവയിലേക്ക് പ്രവേശിക്കുന്ന പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ജോലിക്കാര്‍, ബിസിനസ് ആവശ്യങ്ങള്‍ക്കോ അല്ലെങ്കിൽ നാട്ടിലേക്ക് മടങ്ങുന്ന ഗോവൻ പൗരന്മാർക്കോ ഗോവയിലേക്ക് പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

ജൂലൈ രണ്ടിനാണ് കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഗോവ സഞ്ചാരികൾക്കായി തുറന്നത്. ആദ്യം ഗോവയിലേക്ക് യാത്ര ചെയ്യുന്നതിനായി 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സഞ്ചാരികളുടെ വരവ് കൂടിയതോടെയാണ് ഗോവൻ സർക്കാർ പുതിയ നിയമം കൈക്കൊണ്ടത്.

ഓഗസ്റ്റ് അഞ്ച് വരെയാണ് പുതിയ നിയമം. നിലവിൽ ഗോവയിൽ രാത്രികാല കർഫ്യു നിലനിൽക്കുന്നുണ്ട്. കാസിനോകളും ബാറുകളും രാത്രി 7 മണി മുതൽ രാവിലെ 7 വരെ പ്രവർത്തിക്കാൻ പാടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here