കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്.പ്രോട്ടോക്കോളുകൾ പാലിച്ചില്ലെങ്കിൽ കൊവിഡ് മൂന്നാം തരംഗം ആഗസ്‌ത്‌ അവസാനത്തോടെ എത്തുമെന്ന് ഐസിഎംആർ.

രണ്ടാം താരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗം തീവ്രത കുറഞ്ഞതായിരിക്കുമെന്നും ഐസിഎംആർ വ്യക്തമാക്കി. മൂന്നാം തരംഗം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന സാഹചര്യത്തിൽ നിലവിൽ സ്കൂളുകൾ തുറക്കില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളും, മൂന്നാം തരംഗത്തെ ചെറുക്കാനുള്ള മുൻ കരുതലുകളും ചർച്ച ചെയ്യും.സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്യും.

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തെഴുതി.ടെസ്റ്റ്‌ – ട്രീറ്റ്‌ – ട്രാക്ക് – വാക്‌സിനേഷൻ – പ്രോട്ടോക്കോൾ എന്നീ കാര്യങ്ങളിൽ സംസ്ഥാനങ്ങൾ ശ്രദ്ധ കൊടുക്കണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മൂന്നാം തരംഗം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും, സമ്പൂർണ വാക്‌സിനേഷന് ശേഷമേ സ്കൂളുകൾ തുറക്കുന്നതിനെ പറ്റി ആലോചിക്കുവെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.കൊവിഡ് മൂന്നാം തരംഗം ആഗസ്‌ത്‌ അവസാനത്തോടെ എത്തുമെന്ന് ഐസിഎംആർആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡ അറിയിച്ചു. എന്നാൽ മൂന്നാം തരംഗം, രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്നും സമീരൻ പാണ്ഡ പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് ആദ്യ രണ്ടു തരംഗങ്ങളിൽ ആർജിച്ച പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന കുറവും വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങളും, ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതും മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും സമീരൻ പാണ്ഡ വ്യക്തമാക്കി. നേരത്തെ മൂന്നാം തരംഗം അടുത്തെത്തിയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ച് ഐ എം എയും രംഗത്തെത്തിരുന്നു.അതേസമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 8010 കേസുകളും 170 മരണങ്ങളും സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 2405 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 49 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here