കൻവാർ യാത്രയുമായി മുന്നോട്ട് പോകാനുള്ള യുപി സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി.മൂന്നാം തരംഗത്തിന്റെ ആശങ്കയിൽ നിൽക്കുമ്പോൾ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.യാത്രയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഇല്ലെങ്കിൽ നേരിട്ട് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പൗരന്മാരുടെ ആരോഗ്യത്തിനാണ് മുഖ്യ പരിഗണനയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാനിരിക്കെ ഗുരുതര ആരോഗ്യ പ്രതിസന്ധിക്ക് കൻവാർ യാത്ര കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്.
പ്രതീകാത്മക യാത്ര മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും സമ്പൂർണ നിരോധനം ഏർപ്പെടുത്താനാകില്ലെന്നുമാണ് യുപി സർക്കാർ നിലപാട് സ്വീകരിച്ചത് .ഇതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ യു പി സർക്കാരിന് കോടതി നിർദേശം നൽകിയത്.
യാത്രയുമായി മുന്നോട്ടില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തിന് ഒപ്പം സംസ്ഥാന സർക്കാർ നിൽക്കണമെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിർദേശിച്ചു. അല്ലാത്തപക്ഷം കോടതി നേരിട്ട് ഉത്തരവ് പാസാക്കുമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാനും ബി ആർ ഗാവായിയും പറഞ്ഞു.
സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജൂലൈ 25 മുതൽ ആഗസ്റ്റ് 6 വരെയാണ് കൻവാർ യാത്ര നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ്, യാത്ര ഒഴിവാക്കിയിരുന്നു. 2019 ൽ നടന്ന തീർത്ഥയാത്രയിൽ 3.5 കോടി ആളുകൾ പങ്കെടുത്തു എന്നാണ് പ്രാഥമിക കണക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here