
ഒളിമ്പിക്സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും കരുതപ്പെടുന്ന ഒരു സംഭവമുണ്ട്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ, കഠിനവേദനയിലും തോല്‍ക്കാത്ത അത്ലറ്റിന്റെ നിശ്ചയദാര്‍ഢ്യമാണിത്.
ഒരു അത്ലറ്റിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പേശികള്‍ക്കേറ്റ മുറിവും കഠിനവേദനയും ഒന്നുമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ബ്രിട്ടീഷ് ഓട്ടക്കാരന്‍ ഡെറക് റെഡ്മണ്ട്. 400 മീറ്ററില്‍ ബ്രിട്ടന്‍റെ മെഡല്‍ പ്രതീക്ഷയായിരുന്ന ഡെറക്, സെമിഫൈനലില്‍ 150 മീറ്റർ ആയപ്പോഴേക്കും പരിക്കിന്‍റെ പിടിയിലമര്‍ന്നു.
വേദനയില്‍ പുളഞ്ഞ് ട്രാക്കിലേക്ക് മുട്ടുകുത്തിയ താരം പക്ഷേ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലായിരുന്നില്ല. മുടന്തി മുടന്തി ഡെറക് ആ ഓട്ടം പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുനീങ്ങി. ഇടയില്‍, ഗാലറിയില്‍നിന്ന് സെക്യൂരിറ്റിയെ വകഞ്ഞുമാറ്റി ഒരാള്‍ ട്രാക്കിലേക്ക് കുതിച്ചെത്തി. അവനെ താങ്ങി.
ഡെറകിന്‍റെ പിതാവായിരുന്നു സഹായഹസ്തവുമായി എത്തിയത്. ഇത് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് പറഞ്ഞ പിതാവിനോട് തനിക്ക് ചെയ്യണമെന്ന് മകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍, ഒരുമിച്ച് നമുക്ക് പൂര്‍ത്തിയാക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവിന്‍റെ തോളില്‍ പിടിച്ച് ഡെറക് മുന്നേറി. ഫിനിഷിങ് ലൈനിന് സമീപമെത്തിയപ്പോള്‍ മകന്‍റെ കൈവിട്ട് അവന്‍ ഓട്ടം പൂര്‍ത്തിയാക്കുന്നത് നോക്കി ആ പിതാവ് നിന്നു. ഗാലറിയില്‍ 65,000 കാണികള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ച ആ നിമിഷം ഒരിക്കലും വിട്ടുകൊടുക്കരുതെന്ന സന്ദേശവുമായി ഒളിമ്പിക്സ് ചരിത്രത്തിലെ പ്രോജ്വല മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും ഓര്‍മിക്കപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here