യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികളെ പറ്റിക്കുന്നത് വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്

യുഎഇ എംബസിയുടെ വ്യാജവെബ്സൈറ്റ് വ‍ഴി പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി പരാതി. സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍റെ മകന്‍റെ ഭാര്യ നമിത സൈബര്‍സെല്ലില്‍ പരാതി നല്‍കി. https://www.uaeembassy.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്.

യുഎഇയിലേക്ക് മടങ്ങി പോവുന്നതിന് ഓണ്‍ലൈന്‍ യാത്രാനുമതിക്കായി നമിതയില്‍ നിന്ന് രേഖകളും പണവും ആവശ്യപ്പെട്ടു. നിരവധി പ്രവാസികള്‍ തട്ടിപ്പിനിരയായതായി സൂചന. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തില്‍ യുഎഇയില്‍ നിന്ന് നാട്ടിലെത്തിയതാണ് സിപിഐഎം നേതാവ് എകെ ബാലന്‍റെ മകന്‍ നവീന്‍ ബാലനും ഭാര്യ നമിതയും.

നമിതയുടെ വിസ കാലാവധി ഓഗസ്ത് 5ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വിസ കാലാവധി നീട്ടാന്‍ ക‍ഴിയുമോ, യാത്രാനുമതി ലഭിക്കുമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് www.uaeembassy.in എന്ന വെബ്സൈറ്റിലേക്കെത്തിയത്. വെബ്സൈറ്റില്‍ നല്‍കിയ മെയില്‍ വ‍ഴി വിശദാംശങ്ങള്‍ ചോദിച്ചു. യുഎഇയില്‍ നിന്ന് ഫോണ്‍ വ‍ഴി ഡല്‍ഹിയിലുള്ള ഏജന്‍റ് വീരുകുമാറിനെ ബന്ധപ്പെടണമെന്ന മറുപടിയെത്തി.

ഇതിന് പിന്നാലെ ഡെല്‍ഹിയിലെ യുഎഇ എംബസിയില്‍ നിന്നാണെന്ന് പറഞ്ഞ് വീരുകുമാര്‍ നമിതയുമായി വാട്സ്ആപ്പില്‍ ബന്ധപ്പെട്ടു. എമിറേറ്റ്സ് ഐഡികാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ, കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ നല്‍കാനാവശ്യപ്പെട്ടു.

രേഖകള്‍ നല്‍കിയതിന് പിന്നാലെ നമിതയ്ക്കും നവീനും യാത്രാനുമതി ലഭിക്കുന്നതിനായി 16100രൂപ അയച്ചു അവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്.

നമിതയുടെ പരാതിയില്‍ പാലക്കാട് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊവിഡിന്‍റെ സാഹചര്യത്തില്‍ ജുലൈ 31 വരെയാണ് യുഎഇയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്നത്. നിരവധി പ്രവാസികള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

വിസ കാലാവധി അവസാനിക്കുന്നവരും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നവരുമുള്‍പ്പെടെ നിരവധി പേര്‍ യുഎഇയിലേക്ക് മടങ്ങി പോവാനാവാതെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ ലക്ഷ്യം വെച്ചാണ് വ്യാജ വെബ്സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here