കോഴിക്കോട് പുതുപ്പാടിയിൽ കൊവിഡ് പരിശോധിക്കാനെന്ന വ്യാജേന പി പി ഇ കിറ്റ് ധരിച്ച് കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന മണല്‍ വയല്‍ കുംബിളിവെള്ളില്‍ ഡി ഡി സിറിയകിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു പി പി ഇ കിറ്റ് ധരിച്ച് കൊവിഡ് പരിശോധിക്കാനെന്ന വ്യാജേന അനസ് മണല്‍വയല്‍ കുമ്പിളിവേലില്‍ ഡീ ഡീ സിറിയകിന്റെ വീട്ടിലെത്തിയത്.
രണ്ട് ദിവസം മുമ്പും കൊവിഡ് പരിശോധന നടത്താനെന്ന വ്യാജേനെ പി പി ഇ കിറ്റ് ധരിച്ച് അനസ് ഇവിടെ എത്തിയിരുന്നു. വാക്‌സിനേഷന്‍ നടത്തിയതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും, പിറ്റേ ദിവസം വരാമെന്നും പറഞ്ഞ് മടങ്ങുകയുമായിരുന്നു.
പിറ്റേന്ന് അനസും ഓട്ടോ ഡ്രൈവർ അരുണും സിറിയകിന്റെ വീടിന് പരിസരത്ത് എത്തിയെങ്കിലും വീട്ടിലേക്ക് കയറിയിരുന്നില്ല. സംശയം തോന്നിയ സിറിയക് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ അനസ് എത്തിയപ്പോള്‍ സിറിയക് നാട്ടുകാരെ വിവരം അറിയിച്ചു.
ഇതോടെ അനസ് വീട്ടിൽ നിന്നും ഇറങ്ങിയോടി റോഡിലുണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് മണല്‍ വയല്‍ അങ്ങാടിയില്‍ വെച്ച് ഓട്ടോ തടഞ്ഞ് ഇരുവരേയും പിടികൂടി താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സിറിയക് പറയുന്നു.
ഇവരുടെ ബേഗില്‍ നിന്ന് കത്തി, മുളക് പൊടി, കയര്‍ തുടങ്ങിയവ കണ്ടെത്തി. തനിച്ച് താമസിക്കുന്ന സിറിയികിനെ വകവരുത്തിയ ശേഷം കവര്‍ച്ച നടത്താനായിരുന്നു ശ്രമം. സിറിയകിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here