തലസ്ഥാനത്ത് വേരുറപ്പിച്ച് സെക്സ് റാക്കറ്റ്; ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്

ലോക്ക്ഡൗണ്‍ കാലയളവില്‍ തലസ്ഥാനം സെക്സ് റാക്കറ്റുകളുടെ താവളമായി മാറിയിരിക്കുകയാണ്. ആസാമില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുകള്‍ കേരളത്തില്‍ സജീവമായതോടെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.  ഇതിന്റെ ഭാഗമായി തിരുവനന്തപുരം  നഗരത്തിലെ വിവിധ ലോഡ്ജുകളുടെ ഉടമകളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

അസം പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം സിറ്റി പൊലീസ് തമ്പാനൂര്‍, മെഡിക്കല്‍ കോളേജ് മേഖലയില്‍ ലോഡ്ജുകള്‍ റെയ്ഡ് ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നിന്നും പൊലീസ് പിടികൂടിയിരുന്നു.

എട്ടു സ്ത്രീകളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന സെക്‌സ് റാക്കറ്റ് സംഘത്തിലെ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവര്‍ എല്ലാവരും അസം സ്വദേശികളാണ്.

തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് ആസാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്, തമ്പാനൂരിലെ ഒരു ലോഡ്ജില്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ ഒരു പുരുഷനെയും സ്ത്രീയെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു കൂടുതലും ഇവരെ സമീപിച്ചിരുന്നതെന്ന് കണ്ടെത്തി.

സെക്‌സ് റാക്കറ്റില്‍ ഏതെങ്കിലും മലയാളികള്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  മുസാ ഉല്‍ ഹഖ്, റബൂല്‍ ഹുസൈന്‍ എന്നിവരാണ് സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണികളെന്നാണ് വിവരം. ജൂലൈ 11 ന് ആസാമിലെ ഒരു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്ത് കേസിലെ പ്രധാന പ്രതികളാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതല്‍ ഇവര്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി അസമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നിരുന്നു. പ്രതികളായ മൂസ ഉല്‍ ഹഖിനെയും റബൂല്‍ ഹുസൈനെയും ശനിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റിലായ സ്ത്രീകളെ അസമിലെ വിവിധ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News