പെഗാസസ്: അമിത് ഷായുടെ മകന്റെ അനധികൃത സ്വത്ത് വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങ്ങും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍

കേന്ദ്രസര്‍ക്കാരിന്റെ നിരന്തര വിമര്‍ശകരും മാധ്യമപ്രവര്‍ത്തകരുമായ രോഹിണി സിംഗിന്റേയും ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ശിശിര്‍ ഗുപ്തയുടേയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി. ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയര്‍ ആണ് പെഗാസസ്.

‘ദ വയറി’ന് വേണ്ടി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയാണ് രോഹിണി സിംഗ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് രോഹിണിയായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിലെ സുശാന്ത് സിംഗും ലിസ്റ്റിലുണ്ട്. റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് സുശാന്ത്.

മാധ്യമപ്രവര്‍ത്തകരുടേത് കൂടാതെ രണ്ട് കേന്ദ്രമന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്സ്വേര്‍ഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി പി എസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

അതേസമയം, പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News