മാസ്‌ക് ഇനി വേണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ച് ബ്രിട്ടന്‍

രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രതിദിന കൊവിഡ് കേസുകള്‍ 50,000 ത്തിന് മുകളില്‍ നില്‍ക്കേ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ബ്രിട്ടന്‍. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി.

അതേസമയം കോവിഡ് കേസുകളില്‍ കുറവുവരാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ നടപടി രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ തീരുമാനം.

മാസ്‌ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തിലെ നിശാ ക്ലബ്ബുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഇന്‍ഡോര്‍ കായിക സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തീയേറ്ററുകള്‍ തുറക്കാനും അനുമതിയുണ്ട്.

സര്‍ക്കാര്‍ അശ്രദ്ധമായാണ് പ്രവര്‍ത്തിക്കുന്നതൊന്നും മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും ലേബര്‍ പാര്‍ട്ടി ആരോഗ്യവിഭാഗം വക്താവ് ജൊനഥന്‍ വ്യക്തമാക്കി. അതേസമയം ഭൂരിഭാഗം പേരും വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം അതിതീവ്രമാകില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ മൂന്നില്‍ രണ്ട് പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തുറന്നു കൊടുത്തില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടിവരും.

നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു. നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനേഷ്യയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് യു കെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here