
കുണ്ടറ പീഡന പരാതിയില്‍ പി.സി.വിഷ്ണുനാഥ് നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയിൽ ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ മറുപടി നല്‍കി.
ജൂണ്‍ 28 ന് പരാതിക്കാരി കുണ്ടറ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും എന്‍സിപി കൊല്ലം എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു.
മുന്‍പ് ഫെയ്സ്ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം മുന്‍പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുളള തന്റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു.
സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാന്‍ നിന്നത് എന്നുപറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തല്‍ കയ്യില്‍ കയറി പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടര്‍ന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. പത്മാകരന്‍ സ്റ്റേഷനിലെത്തിയെങ്കിലും പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനില്‍ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്.
പിന്നീട് സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരിയോട് പരാതിയില്‍ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും വാട്സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഐപിസി 354, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ക്രൈം.1176/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. പരാതിക്കാരി എന്‍സിപി നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി വിഷ്ണുനാഥിന്‍രെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here