ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ കുറ്റ സമ്മതവുമായി കേന്ദ്രസർക്കാര്‍. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശകളില്‍ പകുതിയും നികത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ഇതുവരെ കൊളീജിയം ശുപാര്‍ശ ചെയ്തത് 80 ജഡ്ജിമാരെ നിയമിക്കാന്‍. എന്നാല്‍ നിയമനം നല്‍കിയത് 45 ജഡ്ജിമാര്‍ക്ക് മാത്രം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിയമ മന്ത്രാലയം.
രാജ്യസഭയിലെ നക്ഷത്രചിഹ്നമിട്ട രണ്ടാമത്തെ ചോദ്യമായാണ് രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചും ഒഴിവുകളെ കുറിച്ചും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ചോദിച്ചത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത നിയമങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്ര നിയമമന്ത്രാലയത്തിന്റെ മറുപടി.
2020 ജൂലൈ 1 മുതൽ 2021 ജൂലൈ 15 വരെയുള്ള കാലയളവിൽ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 80 ജഡ്ജിമാരുടെ നിയമനത്തിനാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ ആകെ ഇതുവരെ നിയമനം നടന്നത് 45 ജഡ്ജിമാരുടെ മാത്രം. കേരളത്തിൽ 8 ജെഡ്ജിമാർക്ക് ശുപാർശ നൽകിയതിൽ ആകെ നിയമിച്ചത് 5 പേരെയാണ് . 3 ഒഴിവുകൾ ഇനിയും നികത്തിയിട്ടില്ല.
അലഹബാദ് ഹൈക്കോടതിയിൽ നികത്താനുള്ളത് 4 ഒഴിവുകളാണ്. ഏറ്റവും കൂടുതൽ ഒഴിവുകൾ നികത്താനുള്ളത് ബോംബെ ഹൈക്കോടതിയിൽ ആണ്. ശുപാർശ ചെയ്ത 13 ഒഴിവുകളിൽ 4 നിയമനം മാത്രമാണ് നടത്തിയത്. ഇങ്ങനെ രാജ്യത്തെ ഓരോ ഹൈക്കോടതികളിലെയും ഒഴിവുകൾ നികത്തുന്നതിൽ കേന്ദ്രസർക്കാറിന്റെ വലിയ അനാസ്ഥയാണ് ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here