കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ മുന്നില്‍ നിന്നത് കെ പി സി സി നേതാക്കള്‍

തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്ന കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. പരാജയപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ രഹസ്യയോഗം വിളിച്ചെന്ന് സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ മുന്നില്‍ നിന്നത് കെ പി സി സി നേതാക്കള്‍. പലയിടത്തും തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ കെ പി സി സി രൂപീകരിച്ച അഞ്ച് മേഖലാ കമ്മറ്റികള്‍ക്ക് മുന്നിലാണ് ഗുരുതര ആരോപണവുമായി നേതാക്കള്‍ എത്തിയത്. പരാജയപ്പെട്ട സ്ഥാനാര്‍ഥികളും ആരോപണ വിധേയരായ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ കമ്മിറ്റിക്ക് മുന്നില്‍ നേരിട്ടെത്തി പരാതി അറിയിച്ചു.

പലയിടത്തും പാര്‍ട്ടി നേതാക്കള്‍ തന്നെ പാരവച്ചുവെന്നാണ് പരാജയപ്പെട്ട സ്ഥാനാര്‍ഥികളുടെ ആരോപണം. കെ പി സി സി ഭാരവാഹികള്‍ അടക്കം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ രംഗത്തിറങ്ങി. നെടുമങ്ങാട്, അരുവിക്കര, പാറശാല, തിരുവനന്തപുരം , വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ അട്ടിമറിക്ക് നേതൃത്വം നല്‍കിയ നേതാക്കളുടെ പേരുകളും കമ്മിറ്റിക്ക് മുന്നില്‍ വ്യക്തമാക്കിയെന്നാണ് വിവരം.

നെടുമങ്ങാട് പരായപ്പെട്ട പി എസ് പ്രശാന്ത് രേഖാമൂലം കമ്മിറ്റിക്ക് മുന്നില്‍ പരാതിയും നല്‍കി. മുതിര്‍ന്ന നേതാവ് പാലോട് രവിക്ക് സ്ഥാനാര്‍ഥിത്വം നഷ്ടമായതിന്റെ പകയും പ്രതികാരവുമാണ് തന്റെ പരാജയത്തിന് കാരമെന്നാണ് പി എസ് പ്രശാന്ത് കമ്മിറ്റിയെ അറിയിച്ചത്. പാലോട് രവി തനിക്കെതിരെ മണ്ഡലം ഭാരവാഹികളുടെ രഹസ്യയോഗം ചേര്‍ന്നു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പലയിടത്തും അട്ടിമറിച്ചത് പാലോട് രവി നേരിട്ടാണെന്നും പ്രശാന്ത് കമ്മിറ്റിയെ അറിയിച്ചെന്നാണ് സൂചന. അരുവിക്കരയില്‍ പരാജയപ്പെട്ട ശബരിനാഥനും മണ്ഡലം നേതാക്കളാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് കമ്മിറ്റിയെ അറിയിച്ചൂവെന്നാണ് വിവരം. വട്ടിയൂര്‍ക്കാവിലെ പോസറ്റ്ര്‍ വിവാദം മുതല്‍ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിവരെ സ്ഥാനാര്‍ഥികള്‍ കമ്മിറ്റിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും ഗുരുതര ആരോപണങ്ങളാണ് നേതാക്കള്‍ക്കെതിരെ ഉയരുന്നത്. കെ എ ചന്ദ്രന്‍, വി സി കബീര്‍, പി ജെ ജോയി, കെ മോഹന്‍കുമാര്‍, കുര്യന്‍ ജോയി എന്നിവരാണ് മേഖലാ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. കമ്മിറ്റിയുടെ സിറ്റിംഗ് വരും ദിവസങ്ങളിലും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News