തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല.കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി ബി.ജെ.പി നേതാക്കളും പ്രവർത്തകരും രംഗത്തെത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനും സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരിയുമാണ് രണ്ട് ദിവസത്തെ തെളിവെടുപ്പിനായി ജില്ലയിലെത്തിയത്. ജില്ലാ പ്രസിഡന്റ് വി.കെ. സജീവനും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനുമെതിരെയടക്കം പ്രവർത്തകരും നേതാക്കളും പരാതിയുയർത്തി.
കോഴിക്കോട് നോർത്തിൽ മത്സരിച്ച എം.ടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പാളിയതായി പ്രവർത്തകർ നേതാക്കളെ അറിയിച്ചു. പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ്പ് പ്രവർത്തനമാക്കിയെന്നും പ്രവർത്തകർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയവർക്ക് നോർത്ത് മണ്ഡലത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സ്ഥിതിഗതികളും അറിയില്ലായിരുന്നുവെന്ന് യുവമോർച്ച പറഞ്ഞു. ഫലം വന്ന് മൂന്ന് മാസത്തോടടുത്തിട്ടും തെരഞ്ഞെടുപ്പ് കണക്കുകൾ ഇതുവരെ അവതരിപ്പിച്ചില്ലെന്നും ആക്ഷേപമുയർന്നു.തളിയിൽ ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫിസ് നിർമാണത്തിൽ ക്രമക്കേടുണ്ടെന്നും ചിലർ അന്വേഷണസമിതിയെ അറിയിച്ചു. ജില്ല ഓഫീസുകൾ നിർമിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യത്തിന് ഫണ്ട് അനുവദിച്ചിരുന്നു.
യുവമോർച്ചയുടെ പ്രധാന നേതാവ് ക്വട്ടേഷൻ സംഘത്തലവനെപ്പോലെ പ്രവർത്തിക്കുന്നതായും ചില യുവനേതാക്കൾ അന്വേഷണസമിതിക്ക് മുന്നിൽ കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here