ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിന്റെ എന്‍ജിനും ബോഗിയും വേര്‍പ്പെട്ടു

അങ്കമാലി നെടുവന്നൂരില്‍ ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസിന്‍റെ എന്‍ജിനും ബോഗിയും വേര്‍പ്പെട്ടു. വേഗത കുറവായതിനാലും ബോഗികൾ സ്വയം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മണിക്കൂറുകള്‍ക്ക് ശേഷം തകരാര്‍ പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

ഞായറാഴ്ച വൈകിട്ട് 3.20ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസ് പാസഞ്ചർ ട്രെയിനാണ് നെടുവന്നൂർ റെയിൽവെ ഗേറ്റിന് സമീപം അപകടത്തിൽപെട്ടത്. യാത്രയ്ക്കിടെ ബോഗിയിൽ നിന്ന് എഞ്ചിൻ വേർപ്പെടുകയായിരുന്നു. ബോഗിയിൽ നിന്ന് വേർപ്പെട്ട എഞ്ചിൻ  100 മീറ്ററോളം ദൂരം ഓടി .

ഉഗ്ര ശബ്ദത്തോടെ യാത്രാ ബോഗിയിൽ നിന്ന് എൻജിൻഭാഗം മാത്രം മുന്നോട്ട് പായുകയായിരുന്നുവെങ്കിലും ലോക്കോ പൈലറ്റിന്‍റെ അതീവ ജാഗ്രത മൂലം എൻജിൻ ബോഗി നിയന്ത്രണ വിധേയമാക്കി. വളവ് തിരിഞ്ഞ ശേഷം നിരപ്പായ ട്രാക്കിലാണ് ഇരു ബോഗികളും വേർപ്പെട്ടത്. മാത്രമല്ല, തൊട്ടടുത്ത് നെടുവന്നൂർ റെയിൽവെ ഗേറ്റായതിനാൽ വേഗതയും കുറവായിരുന്നു.

അതിനാല്‍ ബോഗികൾ മറയാതിരിക്കുകയും വൻ ദുരന്തം ഒഴിവാവുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇരുവശത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകളടക്കം ആലുവ, അങ്കമാലി സ്റ്റേഷനുകളിൽ പിടിച്ചിട്ടു. നെടുവന്നൂർ റെയിൽവെഗേറ്റിന്‍റെ ഇരുവശത്തെ റോഡുകളിലും ഗതാഗതക്കുരുക്കുണ്ടായി.

ഒന്നര മണിക്കൂറിന് ശേഷം റെയിൽവെ മെക്കാനിക് വിഭാഗമെത്തിയ ശേഷമാണ് എൻജിൻ ഭാഗം പിന്നോട്ടെടുത്ത് യാത്ര ബോഗിയുമായി ഘടിപ്പിച്ച് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here