ദുരിതമ‍ഴ പെയ്തൊഴിയാതെ മഹാരാഷ്ട്ര; 2.3 ലക്ഷം പേരെ ഒഴിപ്പിച്ചു, മരണം 139 ആയി

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിയായി പെയ്തിറങ്ങിയ മഴ നിരവധി ജീവിതങ്ങളെയാണ് കെടുതികളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞത്. ദുരിതപെയ്ത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും  കൊങ്കൺ, പശ്ചിമ മേഖലയിലെ ഗ്രാമങ്ങളിൽ ഇനിയും ദുരിതം പെയ്തൊഴിഞ്ഞിട്ടില്ല.

കിടപ്പാടമടക്കം  സർവ്വതും നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ മാത്രമാണ്  മഹാരാഷ്ട്രയിലെ ദുരിത ഭൂമികളിൽ  അവശേഷിക്കുന്നത്. എങ്ങിനെ ജീവിതം തിരിച്ചു പിടിക്കുമെന്ന ആശങ്കയിലാണ് ഇവരെല്ലാം.  ചിപ്ലുൺ, കോലാപ്പൂർ, സാംഗ്ലി പ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകളാണ് രണ്ടു ദിവസമായി  വെള്ളത്തിനടിയിലായത്.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്ക ദുരിതബാധിത ജില്ലകളിലെ ജലനിരപ്പ്  കുറയുന്നുണ്ടെങ്കിലും അപകടനിരക്കിന് മുകളിലാണ്. മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ എന്നീ നാല് വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എൻ‌എച്ച് 4 ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

കോലാപ്പൂർ ഒരു ദ്വീപായി മാറിയെന്നും നഗരത്തെ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും വെള്ളത്തിനടിയിലായതിനാൽ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളുമായുള്ള ബന്ധം വിഛേദിച്ച അവസ്ഥയിലാണെന്നും  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുകയാണ്. ഇതുവരെ 2.3 ലക്ഷം പേരെയാണ് ഈ പ്രദേശങ്ങളിൽ നിന്ന്  ഒഴിപ്പിച്ചിരിക്കുന്നത്. മരണം 139 ആയി ഉയർന്നു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് പൂനെയിലെയും സതാരയിലെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.  കഴിഞ്ഞ  ദിവസം  മുഖ്യമന്ത്രി താക്കറെ ദുരിതബാധിത പ്രദേശമായ  ചിപ്ലൂൺ സന്ദർശിക്കുകയും താമസക്കാരുമായും വ്യാപാരികളുമായും കടയുടമകളുമായും സംവദിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കുവാൻ സംസ്ഥാന സർക്കാരിന്റെ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

നിരവധി വീടുകളിൽ വെള്ളം കയറിയതോടെ  വീട്ടു സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. വിലപിടിപ്പുള്ള  രേഖകളും കുട്ടികളുടെ  പഠന സമഗ്രഹികളും വെള്ളക്കെട്ടിൽ നശിച്ചു പോയി.  ഇരുനില കെട്ടിടങ്ങളുടെ  ഒന്നാം നിലയിലും  മട്ടുപ്പാവിലുമൊക്കെയാണ് പല കുടുംബങ്ങളും അഭയം തേടിയത്.

സർവ്വതും നഷ്ടപ്പെട്ട പലർക്കും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ  കഴിയാത്ത അവസ്ഥയിലാണ്. ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള റോഡുകളെല്ലാം തകർന്ന് വെളളത്തിനടിയിലായതോടെ   രക്ഷാ പ്രവർത്തനങ്ങൾക്കും തടസ്സമായി.

രക്ഷാ പ്രവർത്തന ദൗത്യവുമായി മുംബൈയിൽ നിന്നും  താനെ നഗരസഭ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ട്. ഗ്രാമത്തെ പുനസ്ഥാപിക്കുവാൻ വേണ്ട സന്നാഹങ്ങളും മൃഗ ഡോക്ടർമാർ അടങ്ങുന്ന  ആരോഗ്യ പ്രവർത്തകരുമായാണ്  സംഘം തിരിച്ചിരിക്കുന്നത്.

മുംബൈയിൽ നിന്നും കെയർ ഫോർ മുംബൈ എന്ന മലയാളി സംഘടന ഒരു ട്രക്ക് ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവുമാണ്  ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുവാൻ തയ്യാറെടുക്കുന്നത്.

ഇന്ന് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പഞ്ചഗംഗാ നദിയുടെ ഒഴുക്ക്  അപകട നിലയ്ക്ക് മുകളിലാണ്.  പ്രദേശത്തെ രത്‌നഗിരി അണക്കെട്ട് തുറന്നു വിടേണ്ട അവസ്ഥ വരുമോ എന്നതാണ് അധികൃതരും ആശങ്കപ്പെടുന്നത്.  നിലവിൽ ഡാമിൽ 346.79 അടി വെള്ളമാണുള്ളത്. ഇത് 347.50 അടിയിലേക്ക് ഉയരുകയാണെങ്കിൽ അണക്കെട്ടിന്റെ വാതിലുകൾ താനേ തുറക്കുമെന്നതാണ് വലിയ വെല്ലുവിളി. ഇതോടെ കോലാപ്പൂർ വീണ്ടും വെള്ളത്തിനടിയിലാകുമോ എന്ന ഭീതിയിലാണ്  പ്രദേശവാസികളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News