ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ടോക്കിയോ മേളക്ക്. ന്യൂസിലൻഡിന്‍റെ ഭാരോദ്വഹന താരം ലോറൽ ഹബ്ബാര്‍ഡാണ് ഈ ട്രാൻസ്ജെൻഡർ. കരിയറിന് അവസാനമായെന്ന് പ്രഖ്യാപിച്ചിടത്തുനിന്നാണ് ചരിത്ര താരമായി ടോക്യോയിലേക്കുള്ള ലോറലിന്റെ വരവ്.
വനിതകളുടെ 87 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് 42 കാരിയായ ലോറൽ ഹബ്ബാര്‍ഡ് മത്സരിക്കുക.ട്രാൻഡ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് വനിതാവിഭാഗത്തിൽ മത്സരിക്കാമെന്ന ഐ.ഒ.സി തീരുമാനമാണ് ലോറലിന് അനുഗ്രഹമായത്. പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും യോഗ്യതാ മാനദണ്ഡങ്ങൾ നേരത്തേ തീരുമാനിച്ചതാണെന്നും അത് മാറ്റാൻ സാധ്യമല്ലെന്നുമുള്ള ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാക്കിന്റെ പ്രതികരണത്തോടെ വിവാദങ്ങൾ കെട്ടടങ്ങി.
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് അന്താരാഷ്‌ട്ര ഒളിംപിക് സമിതിയുടെ പരിധിക്ക് താഴെയായതാണ് 43 വയസുള്ള ലോറലിന് ടോക്യോയിലേക്കുള്ള വഴി തുറന്നത്. 2013ൽ ട്രാന്‍സ്‌ജെന്‍ഡറാകും വരെ പുരുഷ വിഭാഗത്തിലായിരുന്നു ലോറൽ മത്സരിച്ചിരുന്നത്.
എതിര്‍പ്പുകൾക്കും വിവാദങ്ങൾക്കുമിടെ 2018 കോമൺവെൽത്ത് ഗെയിംസിൽ ഈ ന്യൂസിലണ്ടുകാരി മത്സരത്തിനിറങ്ങിയെങ്കിലും പരിക്കേറ്റ് പിന്മാറി.
കരിയറിന് അവസാനമായെന്ന് പ്രഖ്യാപിച്ചിടത്തുനിന്നാണ് ചരിത്ര താരമായി ടോക്യോയിലേക്കുള്ള ലോറലിന്റെ വരവ്. 2019ലെ പസഫിക് ഗെയിംസ് വനിതാ വിഭാഗത്തിൽ ലോറൽ ഹബ്ബാര്‍ഡ് കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവിനെ തോൽപ്പിച്ച് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റോം ലോകകപ്പിൽ സ്വര്‍ണ മെഡലും സ്വന്തമാക്കി.
സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം ലോക റാങ്കിംഗിൽ പതിനാറാം സ്ഥാനത്താണ് ഇപ്പോൾ ഹബ്ബാര്‍ഡ്. ജൂനിയർതലത്തിൽ ദേശീയ റെക്കോഡുള്ള ലോറൽ ഒളിമ്പിക്‌സിൽ വനിതാവിഭാഗത്തിലാണ് മത്സരിക്കുന്നത്. ഓഗസ്‌ത് രണ്ടാംതീയതിയാണ് 87 കിലോ വിഭാഗത്തിൽ ഈ ന്യൂസിലണ്ടുകാരിയുടെ മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here