യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ആകാംക്ഷയിൽ കർണാടക രാഷ്ട്രീയം. ബി ജെ പി കേന്ദ്രനിരീക്ഷകരായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, മുതിർന്ന നേതാവ് അരുൺ സിംഗ് എന്നിവർ സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രി ആയി യെദ്യൂരപ്പ തുടരും.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ഗ്രൂപ്പ് തർക്കങ്ങൾക്ക് ശേഷമാണ് കർണാടക മുഖ്യമന്ത്രി സ്ഥാനം ബി.എസ് യെദ്യൂരപ്പ ഇന്നലെ രാജിവെച്ചത്. യദ്യൂരപ്പയുടെ രാജി നേരത്തെ ആവശ്യപ്പെട്ട ബിജെപി കേന്ദ്ര നേതൃത്വം എന്നാൽ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന സൂചന നൽകിയിട്ടില്ല. പിൻഗാമിയെ സംബന്ധിച്ച് യെദ്യൂരപ്പയും പ്രതികരിച്ചിട്ടില്ല. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടുകൊണ്ടാകും പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള പ്രതിനിധികൾക്കാണ് കൂടുതൽ സാധ്യത. ധര്‍വാട് വെസ്റ്റ് എം എല്‍ എ അരവിന്ദ് ബെല്ലാഡ്, വിജയപുര എം എല്‍ എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, മൈന്‍-ജിയോളജി മന്ത്രി മുരുഗേഷ് ആര്‍. നിരാനി, ബസവരാജ് ബൊമ്മൈ എന്നിവരാണ് ലിംഗായത്ത് സമുദായത്തിൽ നിന്നും സാധ്യത കൽപ്പിക്കപ്പെടുന്നവർ .
ബ്രാഹ്മണ സമുദായാംഗമായ പ്രഹ്ലാദ് ജോഷി, വൊക്കലിംഗ സമുദായാംഗ സിടി രവി എന്നിവർക്ക് പുറമെ ബിഎൽ സന്തോഷ്, അശ്വന്ത് നാരായൺ, ലക്ഷ്മണ സാവദി തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. യെദ്യൂരപ്പയുടെ മക്കളായ വിജയേന്ദ്രയയ്ക്കും രാഘവേന്ദ്രയ്ക്കും ഉചിതമായ പദവി ലഭിക്കുമെന്നുമാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here