സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജിവ്. തിരുവനന്തപുരം തോന്നയ്ക്കൽ കെ എസ് ഐ ഡി സിയിൽ ഇതിനുള്ള സ്ഥലം കണ്ടെത്തി. കൊവിഡ് വാക്സിൻ നിർമ്മാണത്തിനൊപ്പം ഭാവിയിൽ മറ്റ് വാക്സിനുകൾ നിർമിക്കുക കൂടിയാണ് ലക്ഷ്യം.
കേരളത്തിൽ വാക്സിൻ നിർമ്മാണത്തിനും ഗവേഷണത്തിനുമുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ ബയോടെക്‌നൊളജിക്കല്‍ പാര്‍ക്കിൽ ആരംഭിക്കുന്നതിനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ കൈമാറി.
ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മിക്കുന്നതിനൊപ്പം ഭാവിയിൽ മറ്റ് വാക്സിനുകൾ നിർമിക്കുക കൂടിയാണ് ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.
സ്പുട്നിക് വാക്സിന്‍റെ നിർമാണമാകും ആദ്യ ഘട്ടത്തിൽ ആരംഭിക്കുകയെന്നാണ് സൂചന. വ്യവസായ വികസന കോര്‍പറേഷനും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഇതിന്‍റെ പ്രാരംഭ ചർച്ചകൾ നടത്തി. റഷ്യക്ക് പുറത്ത് ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിലാണ് നിലവില്‍ സ്പുട്‌നിക് വാക്‌സിന്‍ യൂണിറ്റുകളുള്ളത്.
ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എത്രയും വേഗം വാക്സിൻ നിർമാണം ആരംഭിക്കുകയാണ് സർക്കാർ ലക്ഷ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here