ഫോൺ ഹാജരാക്കിയില്ല, ബി ജെ പി സംഘടന സെക്രട്ടറി എം ഗണേഷിനെതിരെ കേസെടുക്കാൻ ബത്തേരി കോഴക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം. ഫോൺ ഹാജരാക്കാൻ രണ്ടാം തവണയും നോട്ടീസ് നൽകിയെങ്കിലും ഇദ്ദേഹം നിരസിക്കുന്ന സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
സികെ ജാനുവിന് കോഴ നൽകിയ സംഭവത്തിൽ ഇതിനകം ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്‍റേയും മേഖലാ സെക്രട്ടറി കെ പി സുരേഷിന്‍റേയും ഫോണുകൾ പരിശോധിക്കുകയാണ് നിലവിൽ അന്വേഷണ സംഘം.
എം ഗണേഷിന്‍റെ ഫോൺ ചോദ്യം ചെയ്യുന്ന സമയത്ത് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.ഇതേ തുടർന്ന് ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇതിനോട് പ്രതികരിക്കാതെ വന്നതോടെ രണ്ടാം തവണയും നോട്ടീസ് നൽകിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇനിയും ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയാണ് അന്വേഷണ സംഘം സ്വീകരിക്കുക. ചോദ്യം ചെയ്യലിലുൾപ്പെടെ എം ഗണേഷ് അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല.
അതേസമയം, കോഴയിടപാടിൽ ഗണേഷിന്‍റെ പങ്ക് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.കേസുമായി ബന്ധപ്പെട്ട് പണം കൊടുത്ത സ്ഥലങ്ങളിൽ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.നിർണ്ണായക മൊഴികളും ബി ജെ പി ജില്ലാ നേതാക്കളിൽ നിന്നുൾപ്പെടെ ലഭിച്ചിട്ടുണ്ട്.
കേസിൽ,ഒന്നാം പ്രതി കെ സുരേന്ദ്രനേയും രണ്ടാം പ്രതി സി കെ ജാനുവുനേയും പുറമേ കൂടുതൽ പേർ ഉൾപ്പെടുമെന്നാണ് വിവരം.കെ സുരേന്ദ്രനെ അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിക്കുമെന്നാണ് സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here