സ്വർണക്കള്ളക്കടത്ത് നിയന്ത്രിക്കാനുള്ള സമ്പൂർണ്ണ അധികാരവും അവകാശവും കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റമീസിന്റെ അപകടമരണത്തെ കുറിച്ച് സഹോദരൻ റജിനാസ് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിലാണ് കസ്റ്റംസ് ഉൾപ്പെടുന്നത്. സ്വർണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കുന്നതിന് കേന്ദ്ര സർക്കാരും അതിന്റെ ഏജൻസികൾക്കുമാണ് അധികാരം, സംസ്ഥാന സർക്കാരിനല്ല.
അതേസമയം കള്ളക്കടത്ത് സ്വർണ്ണം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്ന കേസുകളിൽ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. റമീസിന്റെ അപകടവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ റമീസ് ഹെൽമറ്റ് ധരിക്കാതെയാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കൽ കപ്പക്കടവിലെത്തിയ ശേഷം വലതുവശത്തുളള തോണിയിൻ കടവ് റോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് റമീസിന്റെ വാഹനം കാറിന്റെ വലതുവശത്ത് ഇടിച്ച് അപകടമുണ്ടായത്.
റമീസിന്റെ മരണത്തിനിടയാക്കിയത് വാഹന അപകടത്തിൽ തലയ്ക്കും വാരിയെല്ലുകൾക്കുമേറ്റ ഗുരുതര പരിക്കാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വെളിവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here