ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിൻ കെട്ടിക്കിടക്കുമ്പോഴും കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാതെ കേന്ദ്രസർക്കാർ.യുപി, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ കെട്ടിക്കിടക്കുന്നത്.വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപി മാർ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിരുന്നു.
യുപിയിലും മധ്യപ്രദേശിലും ഉൾപ്പടെ ലക്ഷക്കണക്കിന് വാക്‌സിൻ കെട്ടി കിടക്കുമ്പോഴാണ് കേരളത്തിൽ ക്ഷാമം രൂക്ഷമായിട്ടു കൂടി കേന്ദ്രം വാക്‌സിൻ നൽകാത്തത് .വാക്‌സിൻ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ യുപി മധ്യപ്രദേശ് കർണാടക ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്‌സിൻ സ്ലോട്ടുകൾ സുലഭമാണ്.
100 മുതൽ 300 സ്ലോട്ടുകൾ വരെ ഓരോ കേന്ദ്രങ്ങളിലും നിലവിലുള്ളപ്പോൾ ഈ സംസ്ഥാനങ്ങളിൽ വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാകുമ്പോഴും കേന്ദ്രം വാക്‌സിൻ അനുവദിക്കാത്തത്. ഇതുവരെ ലഭിച്ച വാക്‌സിനിൽനിന്ന് ഒരു തുള്ളിപോലും സംസ്ഥാനം പാഴാക്കിയിട്ടില്ല.
ലഭിച്ച ഡോസുകളിൽ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്. എന്നാൽ, ഒരു ദിവസത്തെ കുത്തിവയ്‌പിനുപോലും വാക്സിൻ സ്‌റ്റോക്കില്ല. ജൂലൈ എട്ടിന് എത്തിയ കേന്ദ്രസംഘത്തോട് 90 ലക്ഷം ഡോസുകൂടി അടിയന്തരമായി ലഭ്യമാക്കാൻ അഭ്യർഥിച്ചിരുന്നു.
കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായത് ചൂണ്ടിക്കാട്ടി എംപി മാരായ എളമരം കരീം, ബിനോയ് വിശ്വം,എം വി ശ്രേയാംസ്‌കുമാർ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ് ,ഡോ. വി ശിവദാസൻ, എ എം ആരിഫ് എന്നിവർ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here