മിസോറം യാത്ര: വിലക്കേര്‍പ്പെടുത്തി അസം സര്‍ക്കാര്‍

മിസോറമിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി അസം സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്. നിലവില്‍ മിസോറമില്‍ ജോലിക്കും മറ്റുമായി താമസിക്കുന്ന അസം സ്വദേശികളോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അസം – മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ അസമിലെ ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മിസോറമില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷാഭീഷണി ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രാവിലക്ക് അസം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അസം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മിസോറമില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്നും അസം ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ താഴെ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും കടത്തി വിടുക.

എന്നാല്‍ ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അസം പൊലീസിനെ വിന്യസിച്ചത് ശരിയായ നടപടിയല്ലെന്ന് മിസോറം ആഭ്യന്തര സെക്രട്ടറി ലാല്‍ബിയാക്സംഗി വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലയുളള കേന്ദ്ര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പൊലീസിനെ വിന്യസിച്ചത് ഇരുകൂട്ടര്‍ക്കുമിടയില്‍ ഭയത്തിനും പരിഭ്രാന്തിക്കും കാരണമാകുമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരും ഡി ജി പിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചു ഇരുകൂട്ടരും സൗഹൃദപരമായി മുന്നോട്ട് പോകണമെന്നാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News