ബെമല്‍ വില്‍പന നടത്താനുള്ള നീക്കത്തിനെതിരെ 200 ദിവസം പിന്നിട്ട് തൊ‍ഴിലാളി സമരം

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍പന നടത്താനുള്ള നീക്കത്തിനെതിരായി തൊ‍ഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം 200 ദിവസം പിന്നിട്ടു. ബെമലില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഓഹരി വില്‍പന നടത്താനായി താത്പര്യ പത്രം ക്ഷണിച്ചതോടെയാണ് തൊ‍ഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലില്‍ കേന്ദ്രസര്‍ക്കാരിനുള്ള 54 ശതമാനം ഓഹരിയില്‍ 26 ശതമാനം വില്‍പന നടത്താനുള്ള നടപടിക്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 22ന് ബെമലിന്‍റെ ഓഹരികള്‍ വില്‍പന നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചിരുന്നു.

പ്രതിരോധ മേഖലയിലെ പ്രധാന കമ്പനിയുടെ ഓഹരികള്‍ വാങ്ങാനായി താത്പര്യ പത്രം നല്‍കിയ കന്പനികളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന് സിപിഐഎം എംപി എളമരം കരീം രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇരുന്നൂറാം ദിവസത്തെ സമരം സിപിഐഎം ജില്ലാ  സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

56,000 കോടി രൂപ മൂല്യമുള്ള ബെമലിന്‍റെ ഓഹരികള്‍ 720 കോടി രൂപ കണക്കാക്കി വിൽപന നടത്താനാണ് കേന്ദ്ര സർക്കാർ നീക്കം. കമ്പനിയുടെ നിയന്ത്രണാധികാരം കൂടി നല്‍കിക്കൊണ്ടാണ് ഓഹരി വില്‍പന.

അനിശ്ചിതകാല സമരത്തിന്‍റെ ഭാഗമായി മനുഷ്യ ചങ്ങല, ജനകീയ കോടതി, ജനകീയ സഭ തുടങ്ങിയ പ്രതിഷേധം തൊ‍ഴിലാളികളെ അണിനിരത്തി നടത്തിയിരുന്നു. ബെമല്‍ എംപ്ലോയീസ് യൂണിയന്‍റെ നേതൃത്വത്തില്‍ ജനുവരി ആറ് മുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here