കോതമംഗലം കൊലപാതകത്തിൽ പോലീസ് കണ്ണൂർ മേലൂരിലെ വീട്ടിലെത്തി രഖിലിന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തു. രണ്ടാഴ്ച മുൻപ് രഖിൽ ബീഹാറിലേക്ക് പോയത് തോക്ക് വാങ്ങാനാണോ എന്നും പോലീസ് സംശയിക്കുന്നു. അതേ സമയം പ്രണയം തകർന്നതിൽ രഖിൽ കടുത്ത നിരാശയിലായിരുന്നുവെന്നും മാനസയെ കാണാണാനായി മാത്രമാണ് ഏറണാകുളത്തേക്ക് പോയതെന്നും സുഹൃത്ത് ആദിത്യൻ പറഞ്ഞു.
കോതമംഗലത്തു നിന്നുള്ള പൊലീസ് സംഘം രഖിലിന്റെ വീട്ടിലെത്തിയാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. രഖിലിന്‍റെ ഉത്തരേന്ത്യൻ യാത്രകളെ കുറിച്ചും സുഹൃദ് ബന്ധങ്ങളെ കുറിച്ചും കണ്ണൂർ പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് രഖിൽ ബീഹാറിൽ നിന്ന് വാങ്ങിച്ചതാക്കാം എന്നും പോലീസ് സംശയിക്കുന്നു. ജൂലായ് 12 നാണ് രഖിൽ എറണാകുളത്ത് നിന്നും ബീഹാറിലേക്ക് പോയത്.ഇൻറീരിയർ ഡിസൈനിങ് പണികൾക്കായി തൊഴിലാളികളെ കണ്ടെത്താനാണ് ഉത്തരേന്ത്യയിലേക്ക് പോയതെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞത്.
രഖിലിന് എറണാകുളത്ത് ജോലി ഉണ്ടായിരുന്നില്ലെന്നും മാനസയെ കാണാനായി മാത്രമാണ് അവിടെ തങ്ങിയതെന്നും സുഹ്യത്തും പാർട്ണറുമായ ആദിത്യൻ രമേശ് പറഞ്ഞു. പ്രണയം തകർന്നതിൽ രഖിൽ കടുത്ത നിരാശയിലായിരുന്നെന്നും മാനസ യോട് പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ എന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്നും പോയതെന്നും സുഹൃത്ത് പറഞ്ഞു.
ജൂലായ് 7ന് പൊലീസ് രഖിലിന് താക്കീത് നൽകി പറഞ്ഞയച്ചതിന് പിന്നാലെ നടത്തിയ ബീഹാർ യാത്രയാണ് പോലീസ് സംശയിക്കുന്നത്. ബീഹാറിൽ തോക്ക് കിട്ടുമെന്ന വിവരം ഇൻ്റർനെറ്റിലൂടെ ലഭിച്ചിട്ടുണ്ടാകാം എന്നതാണ് നിഗമനം. അതേസമയം, മാനസയുടെയും രഖിലിൻ്റെയും സംസ്കാരം നാളെ കണ്ണൂരിൽ നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here