ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ ഇന്ന് അറിയാം

ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യൻ ആരെന്ന് ഇന്ന് അറിയാം. 100 മീറ്ററിലെ അവസാന വാക്കായ ഉസൈൻ ബോൾട്ടിന്റെ അസാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത. ബോൾട്ട് അടക്കമുളള പ്രമുഖരുടെ അസാന്നിധ്യത്തിൽ പുതിയ വേഗരാജാക്കൻമാണ് ടോക്കിയോയിൽ ചരിത്രം കുറിക്കാനിറങ്ങുന്നത്.

ബെയ്ജിംഗിലും ലണ്ടനിലും റിയോയിലും ആർക്കും തൊടാനാവാത്ത ഉസൈൻ ബോൾട്ട്. ഉത്തേജക മരുന്ന് ഉപയോഗത്തിന് വിലക്ക് നേരിടുന്ന നിലവിലെ ലോകചാന്പ്യൻ ക്രിസ്റ്റ്യൻ കോൾമാൻ. ബോൾട്ടിന്റെ പ്രധാന എതിരാളിയും 2004ലെ ഒളിംപിക് ചാന്പ്യനുമായ ജസ്റ്റിൻ ഗാറ്റ്‌ലിൻ. സമയത്തെ വേഗംകൊണ്ട് കീഴടക്കിയ മഹാരഥൻമാർ ടോക്കിയോയിലെ ട്രാക്കിലില്ല. ഇവരുടെ അസാന്നിധ്യത്തിൽ ആരാവും പുതിയ വേഗരാജാവ്.?

നോട്ടം ആദ്യമെത്തുക അമേരിക്കൻ താരത്തിൽ. ട്രെയ്‌വോൺ ബ്രോമെൽ. സീസണിലെ ഏറ്റവും മികച്ച സമയമായ 9.77 സെക്കൻഡുമായി സാധ്യതാപട്ടികയിൽ മുന്നിൽ. രണ്ടാമൻ ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ. സീസണിലെ മികച്ച സമയം 9.84 സെക്കൻഡ്. സാധ്യതാ പട്ടികയിലെ മൂന്നാമൻ അമേരിക്കയുടെ തന്നെ റോണി ബേക്കർ. സമയം 9.85 സെക്കൻഡ്.

ഇവരെയെല്ലാം മറികടന്ന് കാനഡയുടെ ആന്ദ്രേ ഡി ഗ്രാസോ, ജമൈക്കയുടെ യോഹാൻ ബ്ലേക്കോ, ബോൾട്ടിന്റെ പിൻഗാമിയായാലും അത്ഭുതപ്പെടാനില്ല. ആര് ജേതാവായാലും തന്റെ ലോക റെക്കോർഡിന് ടോക്കിയോയിൽ ഇളക്കം തട്ടില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച് കഴിഞ്ഞു, ഒപ്പം ബ്രോമലിൽ കണ്ണുവയ്ക്കാനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News