കുടുംബാംഗങ്ങൾ തമ്മിലുളള വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ് ഐക്ക് തളള്. കൗൺസിലർക്ക് കല്ലേറ്. സംഭവം പത്തനംതിട്ട തിരുവല്ലയിലാണ്. അക്രമാസക്തയായത് യുവതിയാണ്. സമീപവാസികൾ പകർത്തിയ അക്രമ ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ. വൈറലായിക്കഴിഞ്ഞു.
പരാതി പരിഹരിക്കാനെത്തിയതാണ് സബ്ബ് ഇൻസ്പെക്ടർ. സമവായ ശ്രമത്തിനു ചുക്കാൻ പിടിക്കാനെത്തിയത് കൗൺസിലർ. രണ്ടു പേരും ഒടുവിൽ ജീവനും കൊണ്ട് കടന്നുവെന്നു വേണം പറയാൻ.
കാക്കി കണ്ടതും യുവതിക്ക് കലിയിളകി. ആദ്യം അസഭ്യവാക്കുകൾ പറയാൻ തുടങ്ങി. കൗൺസിലർ മൊബൈലിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിക്ക് പിടിച്ചില്ല. മൊബൈൽ കൈക്കലാക്കി കടക്കാൻ ശ്രമിച്ച യുവതിയെ കൗൺസിലർ ചെറുത്തു. തുടർന്ന് യുവതി സബ്ബ് ഇൻസ്പെക്ടർക്കെതിരെ തിരിഞ്ഞു. തുടർന്നായിരുന്നു വൻ വീഴ്ച.
ഒടുവിൽ, സ്ഥലം കാലിയാക്കാൻ ശ്രമിച്ച കൗൺസിലറിനു നേരെ വീണ്ടും യുവതി തിരിഞ്ഞു. പിടിവലിയ്ക്കിടെ യുവതിയെ തള്ളിയിട്ട് കടന്ന കൗൺസിലർക്ക് പിന്നീട് നേരിടേണ്ടി വന്നത് കല്ലേറാണ്. എന്നാൽ,കാര്യമായ പരിക്കില്ലാതെ കൗൺസിലർ ജേക്കബ് ജോർജ്ജ് മനയ്ക്കൽ , തിരുവല്ല സബ്ബ് ഇൻസ്പെക്ടർ രാജൻ എന്നിവർ രക്ഷപെട്ടു.
സമീപവാസി ഈ ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ വീഡിയോ വൈറലായി. അക്രമ സംഭവത്തിൽ കറ്റോട് സ്വദേശി അമ്മാളിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
ആശുപത്രിയിൽ ചികിൽസ തേടിയ അമ്മളിന്‍റെ മൊഴി വൈകാതെ രേഖപ്പെടുത്തും. അമ്മാളും സഹോദരി ഭർത്താവ് രജനിയും തമ്മിൽ നിലനിന്ന വസ്തു തർക്കം പരിഹരിക്കാനുളള ശ്രമമാണ് ആകെപ്പാടെ പൊല്ലാപ്പായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here