ടോക്യോ ഒളിമ്പിക്‌സ്: ഹോക്കിയില്‍ ബ്രിട്ടണെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ടോക്യോ ഒളിമ്പിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹര്‍ദിക് സിംഗ് എന്നിവരാണ് സ്‌കോര്‍ഷീറ്റില്‍ ഇടം നേടിയത്. സാമുവല്‍ വാര്‍ഡ് ആണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

പൊസിഷനും പെനല്‍റ്റി കോര്‍ണറുകളും അവസരങ്ങളും ബ്രിട്ടണായിരുന്നു കൂടുതലെങ്കിലും ഗോള്‍ പോസ്റ്റിനു മുന്നില്‍ ഇളകാതെ നിന്ന മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷും മികച്ച ഫിനിഷിംഗുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കളി തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി.

ഏഴാം മിനിട്ടില്‍ സിമ്രന്‍ ജീതിന്റെ പാസ് സ്വീകരിച്ച ദില്‍പ്രീത് സിംഗ് ക്ലോസ് റേഞ്ചില്‍ നിന്നാണ് ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി ആദ്യ മിനിട്ടില്‍ ഇന്ത്യ രണ്ടാം ഗോള്‍ അടിച്ചു. ഗുര്‍ജന്ത് സിംഗിന്റെ സോളോ ഗോള്‍ ഇന്ത്യയുടെ ലീഡ് ഇരട്ടിച്ചു.

മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിട്ടില്‍ ബ്രിട്ടണ്‍ തിരിച്ചടിച്ചു. തുടര്‍ച്ചയായ മൂന്ന് പെനല്‍റ്റി കോര്‍ണറുകള്‍ക്കൊടുവില്‍ സാമുവല്‍ വാര്‍ഡ് ശ്രീജേഷിനെ കീഴടക്കി. സമനില ഗോള്‍ കണ്ടെത്താന്‍ അവസാന സമയങ്ങളില്‍ ബ്രിട്ടണ്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, 57ആം മിനിട്ടില്‍ ഹര്‍ദിക് സിംഗിന്റെ ഗംഭീര സോളോ റണ്‍ ഗോളില്‍ കലാശിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here