വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയം: എ.വിജയരാഘവന്‍

കൊവിഡ്‌ പ്രതിരോധത്തിൽ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വാക്‌സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.

കേരളത്തിന്‌ ആവശ്യമായ തോതിൽ വാക്‌സിൻ നൽകുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വാക്‌സിൻ വിതരണത്തിൽ അങ്ങേയറ്റം ശുഷ്‌ക്കാന്തിയാണ്‌ സംസ്ഥാനം കാണിക്കുന്നത്‌. നൽകിയ വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്‌തു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌ ഇക്കാര്യം ബോധ്യമായിട്ടും വാക്‌സിൻ അനുവദിക്കുന്നതിൽ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണം.കേരളത്തിൽ 20% പേർ രണ്ട്‌ ഡോസ്‌ വാക്‌സിനും സ്വീകരിച്ചു. ദേശീയതലത്തിൽ ഇത്‌ 7.5% മാത്രമാണ്‌. ഒറ്റ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവർ 38% ആണെങ്കിൽ ദേശീയ തലത്തിൽ അത്‌ 28 ശതമാനമാണ്‌.

കൊവിഡ്‌ പരിശോധനാ രീതിയും മികച്ച നിലയിലാണ്‌. മറ്റു സംസ്ഥാനങ്ങളെക്കാൾ മരണനിരക്ക്‌ ഇവിടെ കുറവാണ്‌. മരണനിരക്ക്‌ ഇവിടെ 0.5% ആണെങ്കിൽ രാജ്യത്ത്‌ 1.3% ആണ്‌. ശരാശരി ഒന്നര ലക്ഷം കൊവിഡ്‌ പരിശോധന നടത്തുന്നു. ഇത്‌ 1.9 ലക്ഷമായി ഉയർന്ന ദിവസവുമുണ്ട്‌.

പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ്‌ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. അതിന്‌ അനുസരിച്ചുള്ള സമീപനമല്ല കേന്ദ്രത്തിന്റേത്‌.കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്‌. ഇതുവരെ 1,31,21,707 പേർക്ക്‌ ഒന്നാം ഡോസും 56,82,627 പേർക്ക്‌ രണ്ടാം ഡോസും നൽകിയിട്ടുണ്ട്‌. വാക്‌സിന്‌ കടുത്ത ദൗർലഭ്യം നേരിടുന്നത്‌ മൂലമാണ്‌ കൂടുതൽ പേർക്ക്‌ നൽകാൻ കഴിയാത്തത്‌.

എല്ലാവർക്കും വാക്‌സിൻ നൽകിയും മികച്ച ആരോഗ്യ സംവിധാനം ഒരുക്കിയും പഴുതടച്ചുള്ള കൊവിഡ്‌ പ്രതിരോധം സംസ്ഥാനത്ത്‌ തുടരുമ്പോൾ യു.ഡി.എഫും ബി.ജെ.പിയും അതിനെ തുരങ്കം വയ്‌ക്കുകയാണ്‌. 90 ലക്ഷം ഡോസ്‌ വാക്‌സിൻ നൽകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട്‌ നേരിട്ട്‌ അഭ്യർത്ഥിച്ചിരുന്നു.

ജൂലൈയിൽ ഇവിടെ എത്തിയ കേന്ദ്ര സംഘത്തോട്‌ 60 ലക്ഷം ഡോസ്‌ ആരോഗ്യവകുപ്പ്‌ ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. വസ്‌തുത ഇതായിരിക്കെയാണ്‌ കൊവിഡ്‌ പ്രതിരോധം പാളിയെന്ന്‌ വരുത്താൻ ദുഷ്‌പ്രചാരണം അഴിച്ചുവിടുന്നതെന്ന്‌ എ.വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here