കോതമംഗലം കൊലപാതകം: മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയ്ക്ക് വെടിയേറ്റതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം തോക്കിന്റെ ഉറവിടം തേടി അന്വേഷണ സംഘം ബീഹാറിലെത്തി.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന മാനസയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രധാന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു തവണ നെഞ്ചിന് താഴെയും രണ്ട് തവണ തലയ്ക്കും വെടിയേറ്റു. തലയ്ക്ക് വെടിയേറ്റതാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി കോതമംഗലം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ബീഹാറിലെത്തിയിട്ടുണ്ട്. മാനസയെ കൊലപ്പെടുത്തിയ രഖിലിന് ബീഹാറില്‍ നിന്നാണ് തോക്ക് ലഭിച്ചതെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഖില്‍ 8 ദിവസം ബീഹാറിലുണ്ടായിരുന്നതായും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ബീഹാറിലെത്തിയിരിക്കുന്നത്.

ബീഹാറിലേക്ക് പോകും മുന്‍പ് രഖിലിന്റെ സുഹൃത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രഖിലിന്റെ ബീഹാര്‍ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സുഹൃത്ത് പൊലീസിന് വെളിപ്പെടുത്തിയതായാണ് സൂചന. രഖിലിന് തോക്ക് കൈമാറിയതാരാണ് എന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങളാണ് പൊലീസിന് കണ്ടെത്തേണ്ടത്. ഒപ്പം തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയവരെയും കണ്ടുപിടിക്കേണ്ടതുണ്ട്. അധികം വൈകാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here