ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 24ന്

ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബര്‍ 24നു നടക്കും. ദുബായ് ആവും വേദി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. മുന്‍പ് 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെയും പാകിസ്തനെയും കൂടാതെ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.

എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്ലാന്‍ഡ്, പപ്പുവ ന്യുഗ്വിനിയ, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായാണ് ടി-20 ലോകകപ്പ് അരങ്ങേറുന്നത്. ഈ വര്‍ഷം മാര്‍ച്ച് 20 വരെയുള്ള ഐസിസി റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഐ സി സി ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ടി20 ലോകകപ്പ് ആതിഥേയര്‍. എന്നാല്‍, കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

നേരത്തെ, ടി-20 ലോകകപ്പില്‍ പാകിസ്താന്‍ ചാമ്പ്യന്മാരാവുമെന്ന് മുന്‍ പാക് താരം ഷൊഐബ് അക്തര്‍ പ്രവചിച്ചിരുന്നു. ഇന്ത്യയെ ഫൈനലില്‍ തോല്പിച്ചാവും പാകിസ്താന്റെ കിരീടധാരണം എന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു. യു എ ഇയിലെ സാഹചര്യം ഇന്ത്യക്കും പാകിസ്താനും ഒരുപോലെ ഗുണം ചെയ്യുമെന്നും അതിനാല്‍ ഇരു ടീമുകളും കലാശപ്പോരില്‍ കളിക്കാനാണ് സാധ്യതയെന്നുമാണ് താരത്തിന്റെ പ്രവചനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News