തുണിമില്ലിന് മുന്നില്‍ സമരം; ഐക്യദാര്‍ഢ്യവുമായെത്തിയ മേധാ പട്കറിനെയും 350 തൊഴിലാളികളെയും അറസ്റ്റ്‌ചെയ്തു

അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ അവകാശ സമരം നടത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും അറസ്റ്റ് ചെയ്ത് പൊലീസ്. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയതായിരുന്നു മേധാ പട്കര്‍.
മധ്യപ്രദേശിലെ ഖാര്‍ഗോണിലായിരുന്നു സംഭവം.

സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കി. അനുമതിയില്ലാതെയാണ് സമരം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. സ്ഥലം ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ സമയം നല്‍കി നോട്ടീസ് നല്‍കിയിരുന്നെന്നും അതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്.

ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ മേധാ പട്കര്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ് വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും മറ്റുള്ളവരെ ഐ.ടി.ഐ കാസ്രവാഡിലും ഗേള്‍സ് ഹോസ്റ്റലില്‍ താമസിപ്പിച്ചതായും പൊലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ വിട്ടയക്കുമെന്നും എസ്.പി അറിയിച്ചു.

സമരം ചെയ്ത തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന തുണി മില്ല് പുതിയൊരു ബിസിനസ് ഗ്രൂപ്പിന് വിറ്റതായും അടച്ചുപൂട്ടുന്നതിനുമുമ്പ് അവിടെ ജോലി ചെയ്തവരെ പുനര്‍ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലുമാണ് സമരം നടത്തുന്നതെന്നാണ് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel