പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ഷീരസഹകരണ സംഘത്തിൽ വൻക്രമക്കേട്

പാലക്കാട് വടകരപ്പതിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ഷീരസഹകരണ സംഘത്തിൽ  വൻക്രമക്കേട്. ശാന്തലിംഗ നഗര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നത്. സംഘം സെക്രട്ടറിയുടെ ഭര്‍തൃപിതാവിന്‍റെ പേരില്‍ പാലളന്നതായി കണക്കുണ്ടാക്കിയാണ് പണം തട്ടിയത്. കാലിത്തീറ്റ വിതരണത്തിലും ക്രമക്കേട് കണ്ടെത്തി.

വടകരപ്പതിയിലെ ശാന്തലിംഗ നഗർ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചിറ്റൂര്‍ ക്ഷീര വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സംഘം സെക്രട്ടറി മഞ്ജുളയുടെ ഭര്‍തൃ പിതാവ് കൃഷ്ണസ്വാമിയുടെ പേരില്‍ സൊസൈറ്റിയില്‍ പാലളന്നുവെന്ന് കണക്കുണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. 2020 ഏപ്രില്‍ മാസം മുതല്‍ സെപ്തനംബര്‍ വരെയുള്ള കാലയളവില്‍ 9577 ലിറ്റര്‍ പാല്‍ കൃഷ്ണസ്വാമി സൊസൈറ്റിയില്‍ നല്‍കിയെന്നാണ് കണക്ക്. എന്നാല്‍ ഈ കാലയളവില്‍ ഇയാള്‍ക്ക് പശുവുണ്ടായിരുന്നില്ല.

തമി‍ഴ്നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ ശേഖരിച്ച് സംഘത്തില്‍ നല്‍കി ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും ധനസഹായവും നേടിയെടുത്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കാലത്തീറ്റ വിതരണത്തില്‍ 5,84,000 രൂപയുടെ അ‍ഴിമതി നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഘത്തിന്‍റെ കീ‍ഴിലുള്ള ഹാള്‍ വാടകയ്ക്ക് നല്‍കിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംഘം സെക്രട്ടറി മഞ്ജുളയെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്.  സംഘത്തിന്‍റെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ ക്ഷീര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here