കൊട്ടാരക്കരയിൽ സിമന്റുകയറ്റിവന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു.ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിന് സമീപത്തെ വളവിലാണ് സംഭവം.
ഡ്രൈവറായ തമിഴ്നാട് സ്വദേശി സെന്തിലിനാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കോട്ടയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി എത്തിയതാണ് ലോറി. ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ടതാണെന്നാണ് കരുതുന്നത്. റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം ഓടയ്ക്ക് മുകളിലൂടെ സമീപത്തെ വീടിന്റെ മുറ്റത്തേക്ക് കടന്നാണ് ലോറി മറിഞ്ഞത്.
വീടിന് കുറച്ചുഭാഗത്ത് മാത്രമാണ് മതിലുണ്ടായിരുന്നത്, ഇത് തകർന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിനും തകരാറുണ്ടായി. ലോറി മറിഞ്ഞതോടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ പുറത്തേക്കൊഴുകി. വൈദ്യുത ലൈൻ പൊട്ടിവീണുണ്ടായ സ്പാർക്കിംഗിൽ തീ പടർന്നു. ലോറിയുടെ കുറച്ചു ഭാഗത്തേക്ക് തീ പടർന്നപ്പോഴേക്കും കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് എത്തി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലാണ് തീ കെടുത്താനായതും വലിയ ദുരന്തം ഒഴിവായതും.
ടോറസിന്റെ ടയറുകളെല്ലാം മോശം അവസ്ഥയിലാണ്. സിമന്റുപോലെ കൂടുതൽ ഭാരമുള്ള ലോഡ് കയറ്റിവരുന്ന വാഹനങ്ങൾക്ക് ഇത്ര മോശം ടയറുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് ടയർ പൊട്ടിയതെന്നാണ് അനുമാനം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here